കടുത്തുരുത്തി: ചികിത്സയ്ക്കും നിത്യച്ചിലവിനും വഴി കണ്ടെത്താന്‍ കഴിയാതെ കഷ്ടപ്പെടുന്ന കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു. കല്ലറ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പുത്തേത്തുപറമ്പില് റോയി ജോസഫി(54)ന്റെ കുടുംബമാണ് ആശുപത്രിച്ചെലവിനുപോലും വകയില്ലാതെ നട്ടം തിരിയുന്നത്. റോയിയുടെ ഭാര്യ ലിസാമ്മയ്ക്ക് ഗര്‍ഭപാത്രത്തില്‍ മുഴയായി മാസങ്ങളായി ചികിത്സയിലാണ്. ഇവരുടെ ഓപ്പറേഷന് ഡോക്ടര്‍മാര്‍ തീയതി നിശ്ചയിച്ച സമയത്താണ് റോയി മരം വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലാകുന്നത്. മരം വെട്ടുന്നതിനിടയില്‍ താഴെ നിന്ന് വടം വലിക്കുകയായിരുന്ന റോയിയുടെ നെഞ്ചിലേക്ക് മരം വീണ് വാരിയെല്ലുകള്‍ തകരുകയും തോള് ഇറങ്ങിപ്പോകുകയും ചെയ്തു. റോയി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയാണ് മകന് സോണി സഞ്ചരിച്ചിരുന്ന ബൈക്കും പിക്ക് അപ്പ് വാനും തമ്മില്‍ കുറുപ്പന്തറയില്‍ വെച്ച് കൂട്ടിയിടിച്ച് പരിക്കേറ്റത്. അപകടത്തില്‍ ഇരുകാലുകളും തകര്‍ന്നു. സോണിയുടെ വലതു കാലിന്റെ ചലനശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഇടതുകാലില്‍ കമ്പി ഇട്ടിരിക്കുകയാണ്. ബന്ധുക്കളുടേയും നാട്ടുകാരുടെ സഹായത്തോടെയാണ് ഇപ്പോള്‍ ഇവരുടെ ചികിത്സകള്‍ നടന്നു വരുന്നത്. തുടര്‍ന്നുള്ള ചികിത്സയ്ക്കും നിത്യചിലവിനും എങ്ങനെ പണം കണ്ടെത്തും എന്ന ദുഖത്തിലാണിവര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: