കണ്ണൂര്‍: എല്ലാ വീട്ടിലും മഴവെള്ളശേഖരണമെന്ന ലക്ഷ്യവുമായി ജില്ലയില്‍ വിപുലമായ ജലസംരക്ഷണ ക്യാമ്പയിന് ഒരുക്കം തുടങ്ങി. കാലവര്‍ഷമെത്തുന്നതോടെ ജില്ലയിലെ മുഴുവന്‍ വീടുകളിലും ഏതെങ്കിലും തരത്തിലുള്ള മഴവെള്ള സംഭരണ സംവിധാനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ജലം സുലഭം പദ്ധതി ആരംഭിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. ജില്ലയിലെ മുഴുവന്‍ വീടുകളിലും കിണര്‍ റീച്ചാര്‍ജ്ജ് യൂണിറ്റും മഴക്കുഴിയും എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. ഓരോ പ്രദേശത്തിനും ഇണങ്ങുന്ന രീതിയില്‍ കിണര്‍ റീച്ചാര്‍ജ് സംവിധാനം ഒരുക്കുന്നതിനും മഴക്കുഴികള്‍ നിര്‍മിക്കുന്നതിനുമുള്ള പ്രായോഗിക പരിശീലനമാണ് ശില്‍പ്പശാലയില്‍ നല്‍കിയത്.
പദ്ധതിയുടെ മുന്നൊരുക്കമെന്ന നിലയില്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാതലത്തിലും വാര്‍ഡ്തലത്തിലും വിപുലമായ ജനകീയ കമ്മിറ്റികള്‍ക്ക് രൂപം നല്‍കും. ഏപ്രില്‍ 25നകം ബ്ലോക്ക് തലത്തിലുള്ള സമിതികള്‍ രൂപീകരിക്കും. 30നകം പഞ്ചായത്ത് സമിതികള്‍ക്കും രൂപം നല്‍കും. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണര്‍ റീച്ചാര്‍ജ് സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. ഒരു കിണറിന് പരമാവധി 8000 രൂപ ഇങ്ങനെ വിനിയോഗിക്കാം. കൂടുതല്‍ വരുന്ന തുക ഗുണഭോക്തൃവിഹിതമായി വകയിരുത്തും. തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ കാര്‍ഡുള്ള കുടുംബങ്ങളെയാണ് ഇതിനായി ഗുണഭോക്താക്കളാക്കുക. സ്വന്തം പുരയിടത്തിലെ കിണര്‍ റീച്ചാര്‍ജ് പ്രവൃത്തിയില്‍ ഒരു തൊഴിലാളിയായി ഉടമ പങ്കെടുക്കുകയും വേണം.
കുളം വൃത്തിയാക്കല്‍, കുളം പുനരുദ്ധാരണം, ചെക്ക്ഡാം നിര്‍മാണം, മണ്‍കയ്യാല കല്ല് കയ്യാല നിര്‍മാണം എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. കൃഷി, ഭൂഗര്‍ഭജലം, മണ്ണ് സംരക്ഷണം എന്നീ വകുപ്പുകളെയും വാട്ടര്‍ അതോറിറ്റിയെയും കുടുംബശ്രീയെയും ഏകോപിപ്പിച്ചായിരിക്കും പദ്ധതി നിര്‍വഹണം. കിണര്‍ റീച്ചാര്‍ജ് സംവിധാനം തയ്യാറാക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ അംഗങ്ങളെയും വിദഗ്ധ പരിശീലനം നല്കി നിയോഗിക്കും. ഇങ്ങനെ ഓരോ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലങ്ങളിലും വൈദഗ്ധ്യമുള്ള വാട്ടര്‍ ടെക്നീഷ്യന്മാരെ രൂപപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഓരോ വീട്ടിലും അനുയോജ്യമായ കിണര്‍ റീച്ചാര്‍ജ്ജ് രീതിയായിരിക്കും സ്വീകരിക്കുക.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ നടന്ന ശില്‍പ്പശാല ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ.എം.രാമകൃഷ്ണന്, ഐആര്‍ടിസി റിസര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍ പ്രഫ.ബിഎംമുസ്തഫ, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയര്‍ എന്‍.വി.രജിത, ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ അഷ്റഫ്, മണ്ണ് സംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ വി.വി.പ്രകാശ്, കുടുംബശ്രീ അസി. കോ-ഓര്‍ഡിനേറ്റര്‍ സലാം എന്നിവര്‍ ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: