ന്യൂദല്‍ഹി: കോണ്‍ഗ്രസ്സുമായി തെരഞ്ഞെടുപ്പ് സഖ്യം വേണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും നിലപാടുകള്‍ക്കെതിരെ പാര്‍ട്ടിയില്‍ കാരാട്ട് പക്ഷത്തിന്റെ പടയൊരുക്കം. യച്ചൂരിയുടെ നിലപാട് പരസ്യമായി തള്ളി കേരള മുഖ്യമന്ത്രിയും കാരാട്ട് പക്ഷക്കാരനുമായ പിണറായി വിജയന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി.
ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സിനെ ആശ്രയിക്കാനാകില്ലെന്ന് കേരള ഹൗസില്‍ കെജ്രിവാളുമായുള്ള പ്രഭാത ഭക്ഷണത്തിന് ശേഷം പിണറായി മാധ്യമങ്ങളോട് പറഞ്ഞു. ”ബിജെപിയുടെ ആപത്ത് നേരിടാന്‍ കോണ്‍ഗ്രസ്സിനെ ആശ്രയിക്കുന്നതില്‍ കാര്യമില്ല. ഇവിടെ ദല്‍ഹിയില്‍ കോണ്‍ഗ്രസ്സിന്റെ പ്രധാന നേതാവ് തന്നെ കഴിഞ്ഞ ദിവസം ബിജെപിയിലേക്ക് ചേക്കേറി. ഇതാണ് രാജ്യത്തെ സാഹചര്യം. കോണ്‍ഗ്രസ് ഇതര മതേതര പാര്‍ട്ടികളുടെ ഐക്യം ഉയര്‍ന്നുവരണം”. പിണറായി പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി നടന്ന കേന്ദ്ര കമ്മറ്റിയിലും പൊളിറ്റ് ബ്യൂറോ യോഗത്തിലും കോണ്‍ഗ്രസ് സഖ്യത്തിനായി യെച്ചൂരി പക്ഷം വാദിച്ചിരുന്നു. അടുത്ത മാസം ബംഗാളില്‍ നടക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് നേരിടണമെന്നാണ് ബംഗാള്‍ ഘടകത്തിന്റെയും ആവശ്യം. അടുത്തിടെ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച ഇടത് സ്ഥാനാര്‍ത്ഥി കെട്ടിവച്ച കാശ് നഷ്ടപ്പെട്ട് മൂന്നാമതായതും യെച്ചൂരി പക്ഷം എടുത്തുകാട്ടി. മമതയുടെ അക്രമവും ബിജെപിയുടെ വളര്‍ച്ചയും ഒറ്റക്ക് നേരിടാനാകാത്ത സാഹചര്യമാണെന്ന് കേന്ദ്രകമ്മറ്റിയില്‍ ബംഗാള്‍ ഘടകം ചൂണ്ടിക്കാട്ടി.
എന്നാല്‍ കോണ്‍ഗ്രസ്സ് സഖ്യം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന് വിരുദ്ധമെന്നാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കി മത്സരിച്ച് തോറ്റത് കാരാട്ട് പക്ഷം ആയുധമാക്കിയിരുന്നു.
പാര്‍ട്ടിയിലെ ഭിന്നതയില്‍ ബംഗാള്‍ ഘടകം യെച്ചൂരി പക്ഷത്തും കേരള ഘടകം കാരാട്ട് പക്ഷത്തുമാണ്. ദേശീയതലത്തില്‍ യാതൊരു പ്രസക്തിയുമില്ലാത്ത പിണറായിയും കോടിയേരിയും കേന്ദ്ര നേതാക്കളെ ഒഴിവാക്കി കെജ്രിവാളുമായി ചര്‍ച്ച നടത്തിയത് സംശയത്തോടെയാണ് യെച്ചൂരി പക്ഷം കാണുന്നത്.
ഇതിന് പുറമെ, കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച ജനറല്‍ സെക്രട്ടറിയുടെ നിലപാടുകളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. ഇത് പുതിയ തുടക്കമായി കാണാമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രഭാത ഭക്ഷണം കഴിക്കുന്നതില്‍ എന്താണ് പുതിയ തുടക്കമെന്ന സരസമായ മറുചോദ്യമാണ് പിണറായി ഉന്നയിച്ചതെങ്കിലും അതത്ര ലളിതമായല്ല യെച്ചൂരി പക്ഷം കാണുന്നത്. മമതയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന കെജ്രിവാളുമായി നടത്തിയ ചര്‍ച്ചയില്‍ ബംഗാള്‍ ഘടകത്തിനും പ്രതിഷേധമുണ്ട്.
യെച്ചൂരിയുടെ രാജ്യസഭാംഗത്വം വെട്ടാനുള്ള കാരാട്ടിന്റെ നീക്കമായും കൂടിക്കാഴ്ചയെ വിലയിരുത്തുന്നുണ്ട്. ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായ യച്ചൂരിയുടെ കാലാവധി ജൂലൈയില്‍ അവസാനിക്കും. ബംഗാളില്‍ എംഎല്‍എമാരുടെ എണ്ണം കുറഞ്ഞതിനാല്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണയില്ലാതെ യെച്ചൂരിക്ക് വീണ്ടും രാജ്യസഭയിലെത്താന്‍ സാധിക്കില്ല. ബന്ധുനിയമന വിവാദത്തില്‍ ജയരാജനും ശ്രീമതിക്കുമെതിരെ പാര്‍ട്ടി നടപടിക്ക് ശക്തമായി വാദിച്ചതും യെച്ചൂരിയാണ്. യെച്ചൂരിയുടെ എതിര്‍പ്പ് മറികടന്നാണ് എം.എം. മണിയെയും തോമസ് ചാണ്ടിയെയും പിണറായി മന്ത്രിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: