തൃശൂര്‍ : അംഗീകാരമില്ലാത്ത കോഴ്സിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കബളിപ്പിച്ച വിമലകോളേജ് പ്രിന്‍സിപ്പാളടക്കം നാല് പേര്‍ക്കെതിരെ കേസ്. കര്‍ണാടക സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്സിറ്റി എക്സ്റ്റന്‍ഷന്‍ സെന്ററായി വിമല കോളേജില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്രെയിന്‍ നെറ്റ് എന്നസ്വകാര്യസ്ഥാപനത്തിനെതിരെയും കേസെടുത്തു. കോളേജ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ മരിയ, ബ്രെയിന്‍ നെറ്റ് ഉടമ ലിജു പോള്‍, അധ്യാപികയായ ഗയാന, സ്റ്റാഫ് രശ്മി സുധീര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിങ് കോഴ്സിന്റെ പേരില്‍ തങ്ങളെ വഞ്ചിച്ചുവെന്ന് കാണിച്ച് വിദ്യാര്‍ത്ഥികള്‍ നല്കിയ പരാതിയിലാണ് നടപടി. കര്‍ണാടക യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള കോഴ്സാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രവേശനം നടത്തിയത്. വിമല കോളേജിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയായിരുന്നു പരസ്യം ചെയ്തത്. ആറ് സെമസ്റ്ററുകളിലായി മൂന്ന് വര്‍ഷ കോഴ്സിന് രണ്ടു ലക്ഷം രൂപയോളം ഫീസായി ഈടാക്കുകയും ചെയ്തു. എന്നാല്‍ കോഴ്സിന് കര്‍ണാടക യൂണിവേഴ്സിറ്റിയുടെ അംഗീകാരമില്ലെന്ന് പിന്നീട് വ്യക്തമായി. ഇതോടെ തങ്ങള്‍ക്ക് കോഴ്സുമായി ബന്ധമില്ലെന്ന നിലപാടിലായി വിമല കോളേജ്. 36 വിദ്യാര്‍ത്ഥികളാണ് ബാച്ചില്‍ പ്രവേശനം നേടിയത്.
അഞ്ചുപേര്‍ ഒഴികെ ബാക്കി എല്ലാവരും ഒരു വര്‍ഷം കഴിഞ്ഞതോടെ കോഴ്സ് തുടരേണ്ടതില്ലെന്ന് തീരുമാനിച്ചു. എന്നാല്‍ ഫീസ് മടക്കി നല്കാന് കോളേജ് തയ്യാറായില്ല. പ്രവേശന സമയത്ത് വിമല കോളേജിന്റെ തിരിച്ചറിയല്‍ കാര്‍ഡും ഫീസ്രശീതും ബസ് കണ്സഷന് കാര്‍ഡും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നു. ഫീസിനത്തില്‍ യഥാസമയം പണം വാങ്ങിയിരുന്നുവെങ്കിലും ക്ളാസോ പരീക്ഷയോ കൃത്യമായി നടത്താറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അംഗീകാരമില്ലാത്ത കോഴ്സാണെന്ന കാര്യം മറച്ചുവെച്ച് ചില സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തുകയും അതിന് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്തു. സംശയം തോന്നിയ ചില വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണത്തിലാണ് അംഗീകാരമില്ലാത്ത കോഴ്സാണെന്ന് വ്യക്തമായത്.
ബാങ്ക് വായ്പയെടുത്ത് വരെ കോഴ്സിനു ചേര്‍ന്ന വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളും ഇതോടെവലിയ പ്രതിസന്ധിയിലായി. തുടര്‍ന്ന് അടച്ച ഫീസ് തിരികെ നല്കാന് ആവശ്യപ്പെട്ടെങ്കിലും കോളേജ് അധികൃതര്‍ വഴങ്ങിയില്ല. തങ്ങള്‍ക്ക് കോഴ്സുമായി ബന്ധമില്ലെന്ന നിലപാട് കോളേജ് സ്വീകരിക്കുകയും ചെയ്തു. കാമ്പസില്‍ നടന്നിരുന്ന ക്ളാസുകള്‍ ഇതോടെ പുറത്തെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ പരാതി പരിഗണിച്ച തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ത്രേറ്റ് കെ.വാണി പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: