മാവേലിക്കര: നിരവധി മോഷണങ്ങള്‍ നടത്തി കുപ്രസിദ്ധനായ കോട്ടയം തിരുവാര്‍പ്പ് കിളിരൂര്‍ പത്തില്‍ വീട്ടില്‍ അജയനെ (തിരുവാര്‍പ്പ് അജി-40) പോലീസ് പിടികൂടി. മാവേലിക്കര വള്ളക്കാലില്‍ സിനിമാ തീയറ്ററിനു സമീപത്തുനിന്നാണ് അറ്സ്റ്റ്ചെയ്തത്.
മാവേലിക്കര നഗരത്തിലും പരിസരങ്ങളിലും മോഷണം വ്യാപകമായതിനെ തുടര്‍ന്ന് മാവേലിക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് അജി പിടിയിലായത്. നഗരത്തിലെ മെഡിക്കല്‍ ഷോപ്പില്‍ മോഷണം നടത്തിയ അജിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതാണ് കുടുങ്ങാന്‍ കാരണം.
നാലുവര്‍ഷമായി കൊല്ലം, ആലപ്പുഴ, ഇടുക്കി ,കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കടകളും വീടുകളും കേന്ദ്രീകരിച്ച് മോഷണം നടത്തി വരികയായിരുന്നു . മാവേലിക്കരയില്‍ മാത്രം ആറു കടകളില്‍ മോഷണം നടത്തി. സിസിടിവി ക്യാമറ ഇളക്കി മാറ്റി കാഷ് കൗണ്ടര്‍ കുത്തിത്തുറന്നാണ് മോഷണം നടത്തുന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
വിവിധ കേസുകളിലായി 16 വര്‍ഷത്തോളം തിരുവനന്തപുരം, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ചില കേസുകളില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.
നിലവില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയ 20 കേസുകളുടെ അടിസ്ഥാനത്തിലുള്ള എഫ്ഐആര്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യും.
മാവേലിക്കര സിഐ പി. ശ്രീകുമാര്‍, എസ്ഐ എസ്. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: