ന്യൂദല്‍ഹി: ബന്ധുനിയമന വിവാദത്തില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജനേയും പി.കെ. ശ്രീമതിയേയും സിപിഎം ശിക്ഷിച്ചു. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്-മുഖ്യമന്ത്രി പിണറായി വിജയന് അച്ചുതണ്ടിന്റെ പ്രതിഷേധം മറികടന്നാണ് ഈ അസാധാരണ നടപടി.
ഇന്നലെ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി ഇരുവരേയും താക്കീത് ചെയ്തു. മേലില്‍ ആവര്‍ത്തിക്കില്ലെന്ന ഇരുവരുടേയും മാപ്പപേക്ഷ സ്വീകരിച്ചു. എങ്കിലും ശിക്ഷിക്കാനായിരുന്നു കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം. താക്കീത് പരസ്യമാക്കി എന്നത് ശിക്ഷയുടെ കാഠിന്യം വര്‍ധിപ്പിക്കുന്നു.
ജയരാജന്റെ ഭാര്യാ സഹോദരിയും എംപിയുമായ പി.കെ. ശ്രീമതിയുടെ മകന് സുധീര്‍ നമ്പ്യാരെ കെഎസ്ഐഇയുടെ എംഡിയായും സഹോദരന്റെ മരുമകള്‍ ദീപ്തി നിഷാദിനെ കേരള ക്ലെയ്സ് ആന്‍ഡ് സിറാമിക്സ് ജനറല്‍ മാനേജരായും നിയമിച്ചതാണ് വിവാദമായത്.
വ്യവസായ മന്ത്രിയായിരുന്ന ജയരാജന്, വിജിലന്‍സ് കേസിനെത്തുടര്‍ന്ന് രാജിവച്ച് ആറ് മാസത്തിനു ശേഷമാണ് നടപടി. ഇരുവര്‍ക്കും താക്കീത് നല്‍കിയതായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പരസ്യമായി പ്രതികരിച്ചു. ബന്ധു നിയമനക്കേസ് ഹൈക്കോടതിയുടെ പരിഗണനയിലും വിജിലന്‍സിന്റെ അന്വേഷണത്തിലുമിരിക്കുമ്പോഴാണ് സിപിഎം ഇരുവര്‍ക്കും ശിക്ഷ നല്‍കുന്നതെന്നതാണ് സവിശേഷത.
കഴിഞ്ഞ ദിവസം ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗം ഇരുവര്‍ക്കും വീഴ്ച പറ്റിയതായി വിലയിരുത്തുകയും നടപടി കേന്ദ്ര കമ്മിറ്റിക്ക് വിടുകയും ചെയ്തിരുന്നു. വിശദീകരണം കേട്ടശേഷം നടപടിയെടുക്കാനായിരുന്നു തീരുമാനം. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജയരാജന് കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുത്തില്ല. അദ്ദേഹം മന്ത്രി സ്ഥാനം രാജിവച്ചതു ചൂണ്ടിക്കാട്ടി നടപടി ഒഴിവാക്കണമെന്ന് പിണറായി പക്ഷം വാദിച്ചു. എന്നാല്‍, നടപടി വേണമെന്ന കര്‍ശന നിലപാടിലായിരുന്നു യെച്ചൂരി.
ജനുവരിയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം വിഷയം ചര്‍ച്ച ചെയ്തതാണെന്നും ഇനിയും തീരുമാനം വൈകിപ്പിക്കാനാകില്ലെന്നും യെച്ചൂരി പറഞ്ഞു. ബന്ധുനിയമനം അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടിയ യെച്ചൂരി ഇത് വച്ചുപൊറുപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കി. ശ്രീമതി യോഗത്തില്‍ പങ്കെടുത്ത് നേരിട്ടു മാപ്പിരക്കുകയായിരുന്നു.
ഒന്നും ശരിയാവില്ലെന്ന് വിഎസ്
ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരെ വീണ്ടും വിഎസ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് പോളിറ്റ് ബ്യൂറോയ്ക്ക് വിഎസ് കത്ത് നല്കി.
ഭരണം ശരിയല്ലെന്നും ഇങ്ങനെ പോയാല്‍ ഒന്നും ശരിയാവില്ലെന്നും കത്തില്‍ അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാര്‍ തുടര്‍ച്ചയായി വിവാദത്തിലാകുന്നു. ജനങ്ങള്‍ സര്‍ക്കാരിന് എതിരായി. സര്‍ക്കാര്‍ ജനവികാരത്തിനൊപ്പം നില്ക്കുന്നില്ല, കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: