ചെന്നൈ: ആദ്യ ധാര്‍മ്മിക വിജയമെന്ന് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം വിശേഷിപ്പിക്കുന്ന തരത്തില്‍ എഐഎഡിഎംകെയില്‍ അപ്രതീക്ഷിത വഴിത്തിരിവുകള്‍. തെരഞ്ഞെടുപ്പു കമ്മീഷന് കൈക്കൂലി നല്കാന് ശ്രമിച്ച കേസില്‍ ഏതു നിമിഷവും അറസ്റ്റിലായേക്കാമെന്ന സൂചന കിട്ടിയതോടെ എഐഎഡിഎംകെ (അമ്മ) വിഭാഗം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ജനറല്‍ സെക്രട്ടറി വി.കെ. ശശികലയുടെ അനന്തരവനുമായ ടി.ടി.വി. ദിനകരന് രാഷ്ട്രീയ നീക്കങ്ങളില്‍ പരാജയം സമ്മതിച്ചു.
പാര്‍ട്ടിയിലെ തന്റെ സ്വാധീനം തെളിയിക്കാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി ഇന്നലെ ഉച്ചയ്ക്കു ശേഷം ദിനകരന് എംഎല്‍എമാരുടെ യോഗം വിളിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു. എഐഎഡിഎംകെ (അമ്മ) വിഭാഗത്തിലെ പത്ത് എംഎല്‍എമാര്‍ മാത്രമാണ് ഒപ്പമുള്ളതെന്നു വ്യക്തമായതോടെയാണ് ദിനകരന് കീഴടങ്ങാനൊരുങ്ങുന്നത്. ദല്‍ഹി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ ദിനകരന് എപ്പോള്‍ വേണമെങ്കിലും അറസ്റ്റിലാവാം.
രക്ഷപ്പെടാനുള്ള നിയമവഴികള്‍ തേടുന്നതിനിടെ രാഷ്ട്രീയമായ ചെറുത്തുനില്‍പ്പിനു പ്രസക്തിയില്ലെന്നു ദിനകരന് തിരിച്ചറിഞ്ഞ മട്ടാണ്. ജയിലില്‍ കഴിയുന്ന ശശികലയ്ക്കും കാര്യമായി ഒന്നും ചെയ്യാനില്ല. മറുവശത്ത് പാര്‍ട്ടിയെ ഒന്നിച്ചു നിര്‍ത്താനുള്ള ചര്‍ച്ചകള്‍ മുഖ്യമന്ത്രി പളനിസ്വാമി മുന്നോട്ടു നീക്കുന്നു. പാര്‍ട്ടി ആസ്ഥാനത്തു കടക്കാന്‍ ദിനകരനെ അനുവദിക്കില്ല എന്നു പ്രസ്താവിക്കും വിധം പളനിസ്വാമി എഐഎഡിഎംകെ(അമ്മ)യില്‍ പിടിമുറുക്കി. മന്ത്രി ജയകുമാറിന്റെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ (പുരട്ച്ചിത്തലൈവി അമ്മ) വിഭാഗം നേതാവുമായ പനീര്‍ശെല്‍വവുമായി ചര്‍ച്ച തുടരുന്നു.
ദിനകരനെ മാറ്റി നിര്‍ത്താനുള്ള തീരുമാനം തന്റെ ആദ്യത്തെ ധാര്‍മ്മിക വിജയമെന്ന് പനീര്‍ശെല്‍വം പ്രഖ്യാപിച്ചു. ശശികല കുടുംബത്തെ പരിപൂര്‍ണമായി മാറ്റിനിര്‍ത്താതെ ഒത്തുതീര്‍പ്പു ചര്‍ച്ചയില്ല എന്ന പനീര്‍ശെല്‍വത്തിന്റെ കടുത്ത നിലപാടിനു മുന്നില്‍ പളനിസ്വാമിയും സംഘവും വഴങ്ങി. അതോടെ ദിനകരന് പാര്‍ട്ടിയില്‍ നിന്നു പുറത്താവും എന്ന ഘട്ടമായി.
നിസ്സഹായാവസ്ഥ തിരിച്ചറിഞ്ഞ ദിനകരന് എംഎല്‍എമാരുടെ യോഗം മാറ്റി. പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്നതൊന്നും തന്റെ ഭാഗത്തു നിന്നുണ്ടാവില്ല എന്ന പ്രസ്താവനയുമായി മുഖം രക്ഷിക്കാനും ശ്രമിച്ചു. പാര്‍ട്ടിയെടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും ദിനകരന് പറഞ്ഞു.
പാര്‍ട്ടിയിലെ സ്ഥാനങ്ങളെക്കുറിച്ചും മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചും ധാരണയിലെത്തിയാല്‍ എഐഎഡിഎംകെയുടെ ഇരു വിഭാഗങ്ങളും ഒന്നിക്കും എന്നാണ് സൂചന.
അണികളും 172 എംഎല്‍എമാരും ഇതിനായി കാത്തിരിക്കുകയാണ്. പളനിസ്വാമി മുഖ്യമന്ത്രിയായി തുടരണം എന്നും പനീര്‍ശെല്‍വം ജനറല്‍ സെക്രട്ടറിയാവണം എന്നുമാണ് ഒരു നിര്‍ദേശം. എന്നാല്‍, വീണ്ടും മുഖ്യമന്ത്രിയായി പനീര്‍ശെല്‍വം തിരിച്ചെത്തണം എന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം പ്രവര്‍ത്തകരും ആഗ്രഹിക്കുന്നതെന്നും റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: