അഞ്ജന കൃഷ്ണ
തിരുവനന്തപുരം: ചിന്തകള്‍ക്ക് ചായം നല്കിയ ഒരു കൂട്ടം കുട്ടികളുടെ ദ്വിദിന ചിത്രപ്രദര്‍ശനം മ്യൂസിയം ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. ”ചെറിയ അത്ഭുതങ്ങള്‍'(സ്മാള്‍ വണ്ടേഴ്സ്) എന്നപേരില്‍ ഇളം തലമുറയുടെ കഴിവുകളെയാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
കൊല്ലം ആസ്ഥാനമായ സ്റ്റുഡന്റ്സ് നെസ്റ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറാമത് ചിത്രപ്രദര്‍ശനമാണിത്. ചിത്രകാരനും ശില്പിയുമായ കെ.വി. ജ്യോതിലാലിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കളും കലാപ്രതിഭകളും ഒത്തുചേര്‍ന്ന് നടത്തുന്ന കൂട്ടായ്മയില്‍ വര്‍ത്തമാനകാലം നേരിടുന്ന പീഡനങ്ങളെയും വെല്ലുവിളികളുമടങ്ങിയ 11 പ്രതിഭകളുടെ 62 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഒഡീഷയിലെ ദമജ്നിയുടെ ചിത്രം വരച്ച ദേവനന്ദിനിയും, പെണ്ണിനെ ചുറ്റിയ കഴുകന്മാരെ തീര്‍ത്ത നികാശ് രാജും വരള്‍ച്ചയില്‍ വെള്ളത്തിനായി കെഞ്ചുന്ന ഭൂമിയെ സൃഷ്ടിച്ച വിശ്വാസ് വി.എസ,് വിശക്കുന്ന കുഞ്ഞിന് അന്നം പകര്‍ന്നു നല്കുന്ന അമ്മക്കിളിയെ വരച്ച അന്‍സിയ റഹ്മാനും, സമൂഹം തൂക്കിലേറ്റുന്ന പെണ്‍കുട്ടികളെ ആവിഷ്കരിച്ച ആര്യ സെല്‍വനും എന്നീ ചിത്രങ്ങള്‍ സാമൂഹ്യ പ്രതിബദ്ധത ഉണര്‍ത്തുന്നു.
പ്രകൃതിയെ ചായങ്ങളില്‍ സൃഷ്ടിച്ച് അഖില്‍ ക്ലീറ്റസും, ഭദ്രയും, ശ്രയയും ശ്രദ്ധനേടിയപ്പോള്‍ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനെ അഭിഷേകും മദര്‍ തെരേസയെ കൃഷ്ണ എന്‍. പ്രകാശും ഹൃദ്യമാക്കി. മുതിര്‍ന്ന ചിത്രകാരി ഗീതമാലിക മഴയത്ത് പ്രണയം ആഘോഷിക്കുന്ന കമിതാക്കളെ വരച്ചുകാട്ടി. വിവിധ ജില്ലാ, സംസ്ഥാന, സംസ്ഥാന, നാഷണല്‍, ഇന്റര്‍നാഷണല്‍ തലങ്ങളിലെ മത്സര വിജയികളാണ് പതിനൊന്നുപേര്‍.
കുട്ടികളെ ചിത്രപ്രദര്ശനത്തിനോടൊപ്പം കെ.വി. ജ്യോതിലാലിന്റെ ചിത്രങ്ങളും വില്പനയ്ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്നെനിക്ക് പൊട്ടുകുത്താന്‍, അഷ്ടമുടിക്കായലിലെ എന്നിങ്ങനെയുളള പേരുകളില്‍ തീര്‍ത്ത 25 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവ വിറ്റുകിട്ടുന്ന പണം ആര്‍സിസിയിലെ രോഗികള്‍ക്ക് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രദര്‍ശനം കാര്‍ട്ടൂണിസ്റ്റ് പി.വി. കൃഷ്ണന്, വി.എസ്. അച്യുതാനന്ദന്റെ കാര്‍ട്ടൂണ്‍ വരച്ച് ഉദ്ഘാടനം ചെയ്തു. ചിത്രകാരന് വര്‍ഗീസ് പുനലൂര്‍, നെസ്റ്റലിന്റെ ജനറല്‍ കണ്‍വീനര്‍ കെ.എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. പി.വി. കൃഷ്ണനും വര്‍ഗീസ് പുനലൂരിനുമൊപ്പം പ്രദര്‍ശനത്തില്‍ പങ്കെടുത്ത പ്രതിഭകളെയും ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: