വര്‍ക്കല: വേനല്‍ കടുത്തതോടെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ ആശ്വാസമാകേണ്ട വര്‍ക്കല നഗരസഭയിലെ പെരുംകുളത്തിന് അവഗണന മാത്രം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കുളം മാറിമാറി വരുന്ന നഗരസഭ ഭരണാധികാരികളുടെ ഭരണ ദോഷം മൂലം ജീര്ണ്ണാവസ്ഥയിലായികൊണ്ടിരിക്കുകയാണ്. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രതിനിധികരിക്കുന്ന വാര്‍ഡിനാണ് ഈ ഗതികേട്. എല്ലാക്കാലവും ജനങ്ങള്‍ക്ക് ഉപയോഗ പ്രദമായരീതിയില്‍ ജലം ലഭിച്ച് കൊണ്ടിരുന്നതാണ്.ഇപ്പോള്‍ കുളത്തിനുള്ളില്‍ ചെളി അടിഞ്ഞതിനാല്‍ ജലത്തിന്റെ അളവും വളരെയേറെ കുറഞ്ഞിട്ടുണ്ട്. വളരെയേറെ വിസ്തൃതിയുള്ള ആറോളം കുളികടവുകളുമുള്ള ഇവിടെ നാട്ടുകാര്‍ക്ക് പോലും ഇറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. കുളം നിറയെ പായലും മൂടി ചെളിയും അടിഞ്ഞു കിടക്കുന്നതിനാല്‍ ഇതിലെ വെള്ളം ഒട്ടും ഉപയോഗ യോഗ്യമല്ലാത്ത അവസ്ഥയിലാണ്. നാലുഭാഗവും പടിക്കെട്ടുള്ള കുളത്തിന്റെ പലഭാഗങ്ങളിലും മണ്ണ് മൂടി ഉള്ളിലെ വിസ്തൃതി കുറഞ്ഞിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ച് ശുചീകരിച്ചതായി നഗരസഭ അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും നാട്ടുക്കാര്‍ക്ക് കുളം ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒന്നരലക്ഷം രൂപയാണ് അന്ന് കുളത്തിന്റെ നവീകരണത്തിനായി നഗരസഭ ചെലവഴിച്ചത്.വര്‍ക്കല നഗരസഭയിലെ പ്രധാന ജലസ്രോതസാണ് പെരുംകുളം. നഗരസഭയിലെ ഓരോഭരണവും മാറിവരുമ്പോള്‍ പെരുംകുളത്തിന്റെ സംരക്ഷണമാണ് പ്രധാന ലക്ഷ്യമെന്ന പ്രഖ്യാപനമല്ലാതെ നടപടികളൊന്നും ഉണ്ടായിട്ടില്ല. ടൂറിസം വികസനത്തിന്റെ പേരിലുള്ള പലപദ്ധതികളിലും പെരുംകുളവും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അതും നടപ്പിലാക്കിയിട്ടില്ല. ഇതിനെതിരെ നാട്ടുകാര്‍ പ്രതികരിക്കുകയാണെങ്കില്‍ പ്രദേശവാസികളായ ചില ആളുകളെ ഉപയോഗിച്ച് പായല്‍ മാറ്റുന്ന തനി രാഷ്ട്രീയ കളിയാണ് നഗരസഭ ഭരണാധികാരികള്‍ നടത്തുന്നത്. നിരവധി റിസോര്‍ട്ടുകളും മറ്റുമുള്ള ഇവിടെ വിനോദ സഞ്ചാരികള്‍ക്കും സ്വദേശീയര്‍ക്കും ഉപയോഗപ്പെടുന്ന തരത്തില്‍ കുളത്തിന്റെ നവീകരണ പ്രവര്‍ത്തങ്ങള്‍ നടത്തിയാല്‍, നഗരസഭ അധികൃതര്‍ പരിശ്രമിച്ചാല്‍ ടൂറിസം മേഖലയായ ഈ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റുവാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: