പോത്തന്‍കോട്: പോത്തന്‍കോട്, അയിരൂപ്പാറ നിവാസികള്‍ കുടിവെളളത്തിനായി നെട്ടോട്ടത്തില്‍. തണ്ണീര്‍തടങ്ങളും ജലാശയങ്ങളും കിണറുകളും വറ്റിവരണ്ടതോടെ ഒരിറ്റ് ദാഹജലത്തിനായി പരക്കം പായുകയാണ് പ്രദേശ വാസികള്‍. ജലസംഭരണിക്ക് മുന്നിലെ ടാപ്പ് തുറന്നാല്‍പോലും കുടിവെള്ളം കിട്ടാത്ത അവസ്ഥ. പദ്ധതി നടത്തിപ്പിലെ അപാകതയാണ് ഗ്രാമത്തിലെ ജനങ്ങളെ നെട്ടോട്ടത്തിലാക്കിയിരിക്കുന്നത്. കിലോമീറ്ററുകള്‍ അകെല നിന്നാണ് കുടിവെള്ളം എത്തിക്കുന്നത്. കന്നാസുകളില്‍ വെള്ളം നിറച്ച് വാഹനങ്ങളിലും തലച്ചുമടായുമാണ് വെള്ളം എത്തിക്കുന്നത്. അയിരൂപ്പാറ, മയിലാടും മുകള്‍ ,നന്നാട്ടുകാവ് എന്നീ പ്രദേശങ്ങളില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടില്ല. പണി പൂര്‍ത്തിയാക്കിയ പദ്ധതികൡും കുടിവെള്ളം പമ്പ് ചെയ്യുന്നില്ല.
വെമ്പായം പഞ്ചായത്തില്‍ ലോറികളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും ജലക്ഷാമമുള്ള പ്രദേശങ്ങളില്‍ എത്താറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പന്തലക്കോട് ദേവീനഗര്‍ കാവിന്പുറത്തുള്ള വാട്ടര്‍ അതോറിട്ടിയുടെ ജലസംഭരണിയില്‍ വല്ലപ്പോഴും മാത്രമാണ് വെള്ളം പമ്പ് ചെയ്യുന്നത്. യുഎന്‍ പദ്ധതിപ്രകാരം ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ചിട്ടുള്ള ഈ കുടിവെള്ള പദ്ധതി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ത്തീകരിച്ചിട്ടില്ല. അരുവിക്കര ഡാമില്‍നിന്നും നെടുമങ്ങാട് , വട്ടപ്പാറ ഒഴുകുപാറ വരെയുള്ള കേരള വാട്ടര്‍ അതോറിട്ടി പൈപ്പ് പന്തലക്കോട് വരെ നീട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പന്തലക്കോട് ദേവിനഗറില്‍ സ്ഥാപിച്ചിട്ടുള്ള ജലസംഭരണിയുടെ ശേഷി വര്‍ദ്ധിപ്പിച്ച് സ്ഥിരം പമ്പ് ഓപ്പറേറ്ററെ നിയമിച്ചാല്‍ മാത്രമെ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാവുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: