കാക്കനാട്: പ്ലാസ്റ്റിക് മാലിന്യം സംസ്കരിച്ച് റോഡ് നിര്‍മാണത്തിനായി ക്ലീന്‍ കേരള കമ്പനി രംഗത്ത്. കോര്‍പ്പറേഷനുകളില്‍ പത്തും മുന്‍സിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോന്നു വീതമാണ് ഷ്രെഡിങ് യൂണിറ്റുകള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
ഒരു യൂണിറ്റ് സ്ഥാപിക്കാന്‍ 8.5 ലക്ഷം രൂപ പ്രകാരം നാല് കോടി രൂപയോളമാണ് ഈ ഇനത്തില്‍ വകയിരുത്തേണ്ടത്. ഷ്രെഡിങ് യൂണിറ്റ് സ്ഥാപിക്കേണ്ടതായ തദ്ദേശ സ്ഥാപനങ്ങള്‍ വിശദാംശങ്ങള്‍ ഉള്‍കൊള്ളുന്ന പദ്ധതി രേഖ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി നല്‍കണം.
കുടുംബശ്രീ വഴി ഗ്രാമപഞ്ചായത്തുകള്‍ ശേഖരിക്കുന്ന ശുദ്ധമായ പ്ലാസ്റ്റിക് അതത് ബ്ലോക്ക്, മുന്‍സിപ്പാലിറ്റി ഷ്രെഡിങ് യൂണിറ്റുകള്‍ എത്തിച്ച് ചെറിയ നുറുങ്ങുകളാക്കി റോഡ് ടാറിങിന് ഉപയോഗിക്കുന്നു. ഒരു ദിവസം ഒരു ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ ശേഷിയുള്ള യൂണിറ്റിന് തദ്ദേശസ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും പത്ത് ശതമാനം തുക ചെലവഴിക്കാവുന്നതാണ്. ഒരു യൂണിറ്റില്‍ അഞ്ച് പേര്‍ക്കെങ്കിലും തൊഴില്‍ ലഭ്യമാകും.
ക്രെഡായിയുടെ നേതൃത്വത്തില്‍ ബ്രഹ്മപുരത്ത് ഒരു യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. പയ്യന്നൂര്‍, മുട്ടന്നൂര്, കൊയ്യിലാണ്ടി, പെരുന്തല്‍മണ്ണ തുടങ്ങിയ മുന്‍സിപ്പാലിറ്റികളായി 12 ഷ്രെഡിങ് യൂണിറ്റുകളുണ്ട്. റോഡ് നിര്‍മാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് നിര്‍ബന്ധമല്ലാത്തതിനാല്‍ അസംസ്കൃത വസ്തുവായ പ്ലാസ്റ്റികിന്റെ ലഭ്യത കുറവ് മൂലം പല യൂണിറ്റുകളും തകര്‍ച്ചയുടെ വക്കിലാണ്. പ്ലാസ്റ്റിക് മാലിന്യം അതത് ഗ്രാമപഞ്ചായത്തുകളിലെ ഷ്രെഡിങ് യൂണിറ്റില്‍ എത്തിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് വേണ്ടത്ര ബോധവല്‍ക്കരണം നടത്തുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ ഉത്തരവാദിത്വം ഏറ്റെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: