മൂവാറ്റുപുഴ: വെങ്ങോല പഞ്ചായത്തിലെ കാരുണ്യ ഹൃദയതാളം പദ്ധതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജ് പി. മാധവന് ഉത്തരവിട്ടു. വെങ്ങോല പഞ്ചായത്ത് മുന്‍പ്രസിഡന്റ് എം.എം. അവറാന്, മുന്‍പഞ്ചായത്തംഗം സി.എം. അഷറഫ്, കാരുണ്യ ഹൃദയതാളം ചാരിറ്റബിള്‍ സൊസൈറ്റി ട്രഷറര്‍ ഷെമീറ റഷീദ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. വെങ്ങോല മിനി കവല തലക്കകുടി ടി.പി. അബ്ദുള്‍ അസീസിന്റെ പരാതിയില്‍ ഉത്തരവ്.
തൃശ്ശൂര്‍ വിജിലന്‍സ് കോടതിയിലാണ് ഹര്ജിക്കാരന് കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് മൂവാറ്റുപുഴ കോടതിയിലേയ്ക്ക് കേസ് മാറ്റുകയായിരുന്നു. തൃശ്ശൂര്‍ കോടതി ത്വരിതാന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് വിജിലന്‍സ് പോലീസ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. 21,42,850 രൂപ സംഘടനയ്ക്ക് കിട്ടുകയും 21 ലക്ഷം രൂപ ചികിത്സാസഹായമായി നല്‍കുകയും ചെയ്തതായിട്ടാണ് വിജിലന്‍സ് ത്വരിതാന്വേഷണത്തില്‍ കണ്ടെത്തിയത്. ലോട്ടറി ഡിപ്പാര്‍ട്ട്മെന്റിന്റെ കാരുണ്യ പദ്ധതിയോട് സാമ്യം തോന്നത്തക്കവിധത്തിലാണ് ഹൃദയതാളം പദ്ധതി രൂപീകരിച്ചിരുന്നത്. ഗുരുതരമായ രോഗങ്ങളുള്ളവരുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തിരുന്നു. മുന്‍ മന്ത്രി അനൂപ്ജേക്കബ്ബാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സംഘടന ബക്കറ്റ് പിരിവും രസീത് പ്രകാരമുള്ള പിരിവും നടത്തിയിരുന്നെങ്കിലും അക്കൗണ്ട് സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ പരാതി. പരാതി വന്നപ്പോഴാണ് ചാരിറ്റബിള്‍ സൊസൈറ്റി രജിസ്ട്രര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: