ദൽഹി: വിഐപികള്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് നിര്‍ത്തലാക്കിയ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുകൂലിച്ചു. എല്ലാ ഇന്ത്യക്കാരും വിഐപികളാണെന്നാണ് അദ്ദേഹം ഈ തീരുമാനത്തെ അനുകൂലിച്ച് ട്വിറ്ററിൽ കുറിച്ചത്.
ചുവന്ന ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയ നടപടിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു ട്വീറ്റിന് മറുപടിയായിട്ടായിരുന്നു മോദിയുടെ ട്വീറ്റ്. ഇന്നത്തെ നടപടി ശക്തമായ തുടക്കമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഈ നടപടി ഒരുപാട് നേരത്തെ എടുക്കേണ്ടിയിരുന്നതാണെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
മേയ് ഒന്നു മുതല്‍ നിരോധന ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കര്‍, ചീഫ് ജസ്റ്റീസ് എന്നിവര്‍ക്ക് ഉള്‍പ്പെടെ ഉത്തരവ് ബാധകമാകും. കേന്ദ്ര മന്ത്രിസഭാ യോഗമാണ് വിഐപികള്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് നിര്‍ത്തലാക്കുകയെന്ന സുപ്രധാന തീരുമാനം കൈക്കൊണ്ടത്. മെയ് 1 മുതല്‍ അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാമെന്നാണ് തീരുമാനമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
അതേസമയം, എമര്‍ജന്‍സി വാഹനങ്ങളിലും എന്‍ഫോഴ്സ്മെന്റ് വാഹനങ്ങളിലും ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം. പോലീസ്, ആംബുലന്‍സ്, അഗ്നിശമന സേന, പട്ടാള വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് നീല നിറത്തിലുള്ള ബീക്കണ്‍ ലൈറ്റും ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: