ചാരുംമൂട്: എറണാകുളത്ത് പട്ടികജാതിക്കാരിയായ കോളേജ് പ്രിന്‍സിപ്പലിന്റെ കസേര തകര്‍ത്ത, വെള്ളാപ്പള്ളിനടേശന് കോളേജ് ആക്രമിച്ച, എസ്എഫ്ഐക്കാര്‍ പിന്നാക്കക്കാര്‍ക്കെതിരെ കാട്ടുനീതി നടപ്പാക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്. കട്ടച്ചിറ വെള്ളാപ്പള്ളി കോളേജിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോയിക്കല്‍ ജങ്ഷനില്‍ എന്‍ഡിഎയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം പിന്തുണയോടെയാണ് എസ്എഫ്ഐയുടെ ആക്രമണം. പിന്നോക്ക വിഭാഗക്കാരോടും പട്ടികജാതിക്കാരോടും സിപിഎം സ്വീകരിക്കുന്ന സമീപനത്തില്‍ മാറ്റമുണ്ടാവണം. ബിഡിജെഎസ്സിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആയതുകൊണ്ട് സുഭാഷ് വാസുവിനെ തകര്‍ക്കാമെന്നുള്ള ധാരണ വ്യാമോഹമാണ്. കോളേജിന്റെ സംരക്ഷണം എന്‍ഡിഎ ഏറ്റെടുക്കും.
പ്രതികളെ അറസ്റ്റു ചെയ്യാത്തപക്ഷം എന്‍ഡിഎ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. യോഗത്തിനു മുന്നോടിയായി മൂന്നാം കുറ്റിയില്‍ നിന്നും കറ്റാനം ജങ്ഷനിലേക്ക് പ്രതിഷേധറാലി നടന്നു.
ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാബു അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്, സംസ്ഥാന കമ്മറ്റിയംഗം വി.രാജേന്ദ്രന്, കെ.ജി. കര്‍ത്ത, ഡി.അശ്വനി ദേവ്, പാലമുറ്റത്ത് വിജയകുമാര്‍, വെട്ടിയാര്‍ മണിക്കുട്ടന്, പാറയില്‍ രാധാകൃഷ്ണന്, രാജന് കെ.മാത്യു, ബിഡിജെഎസ് നേതാക്കളായ ഷാജി എം.പണിക്കര്‍, ഡോ.ആനന്ദരാജ്, അഡ്വ. സിനില്‍ മുണ്ടപ്പള്ളി, അഡ്വ. രാജേഷ് ചന്ദ്രന്, സന്തോഷ് ശാന്തി, സജീവ് ഗോപാലകൃഷ്ണന്, ഉണ്ണികൃഷ്ണന്, അഡ്വ. അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: