തിരുവനന്തപുരം: ഇടക്കാലത്തിനുശേഷം കേരളം വീണ്ടും പകര്‍ച്ചപ്പനിയുടെ പിടിയിലേക്ക്. ഡെങ്കി, എച്ച് 1 എന്‍1 പനികളാണ് പ്രധാനമായും പടരുന്നത്. മലയോരപ്രദേശങ്ങളിലടക്കം ചിക്കുന്‍ ഗുനിയ ഭീഷണിയും ഉയര്‍ന്നിട്ടുണ്ട്.
ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 31 വരെ 1200 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ഏപ്രില്‍ 19 വരെ 500 ലധികം പേര്‍ക്ക് സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചു. 18, 19 തീയതികളില്‍ മാത്രം 66 ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 54 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. തിരുവനന്തപുരത്തിന് തൊട്ടുപിന്നിലായി അയല്‍ ജില്ലയായ കൊല്ലമുണ്ട്.
മൂന്നുമാസത്തിനിടെ കൊല്ലത്ത് 109 ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് ഇടവിട്ട് രണ്ടുമൂന്നു ദിവസം മഴ പെയ്തതോടെ കൊതുകുകള്‍ പെറ്റുപെരുകുകയും ഡെങ്കിപ്പനി വ്യാപിക്കുകയും ചെയ്തതായാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. കാലാവസ്ഥയിലുണ്ടായ വ്യതിയാനം പനി പടരുന്നതിന് കാരണമായിട്ടുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ഈ വര്‍ഷം എച്ച് 1 എന്‍ 1 ബാധിച്ചവരില്‍ 18 പേര് മരണത്തിന് കീഴടങ്ങി. ഏപ്രില്‍ വരെ എച്ച് 1 എന്‍ 1 ബാധിച്ച് 68 പേര് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഈ വര്‍ഷം 280 പേര്‍ക്ക് എലിപ്പനി ബാധിച്ചതില്‍ നാലുപേര്‍ മരിച്ചു. ഈ മാസം മാത്രം 62 എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഉത്തര കേരളത്തില്‍ താരതമ്യേന പനി ബാധിതരുടെ എണ്ണം കുറവാണ്.
കടുത്ത പനി, ശരീരവേദന, തലവേദന, ദേഹത്ത് ചുവന്ന പാടുകള്‍ എന്നിവയാണ് ഡെങ്കിയുടെ ലക്ഷണങ്ങള്‍. വൈറസ് രോഗമായ എച്ച് 1 എന്‍ 1 തുമ്മല്‍, ചുമ എന്നിവയിലൂടെയാണ് പകരുന്നത്, ജലദോഷപ്പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഉടന്‍ ചികിത്സ തേടണം. സാധാരണ വൈറല്‍ പനിയാണെങ്കില്‍ മൂന്നു മുതല്‍ അഞ്ചുദിവസത്തിനകം ഭേദമാകും.
പകര്‍ച്ചപ്പനികള്‍ക്കെതിരെ ആരോഗ്യവകുപ്പ് എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് ഡയറക്ടര്‍ ഡോ. ആര്.എല്‍. സരിത അറിയിച്ചു. ആവശ്യമായ മരുന്നുകള്‍ സര്ക്കാരാശുപത്രികളിലുണ്ടെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: