മാറനല്ലൂര്‍: കുപ്പിക്കഴുത്തു പോലെ നിലകൊള്ളുന്ന മലവിള പാലം അപകട തുരുത്തായി മാറിയിട്ട് കാലങ്ങളായി. മാറനല്ലൂര്‍ പഞ്ചായത്തില്‍ അരുവിക്കര റോഡിലെ മലവിളപ്പാലം വീതികൂട്ടാന്‍ സംസ്ഥാന ബജറ്റില്‍ തുക അനുവദിച്ചുവെന്ന് വീമ്പിളക്കുമ്പോഴും നടപടികള്‍ ഒച്ചിഴയും വേഗത്തിലെന്ന് ആക്ഷേപം.
ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍ മലവിളപ്പാലത്തിലെ അനുബന്ധ റോഡിന് വീതിയില്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. മാറനല്ലൂര്‍ പ്ലാവൂര്‍ റോഡിനെ വീതികൂട്ടി ലോകോത്തര നിലവാരത്തില്‍ പണി പൂര്‍ത്തീകരിച്ചിട്ടും പാലത്തിന്റെ കാര്യത്തില്‍ മാത്രം അവഗണന തുടരുകയാണ്. റോഡിന് വീതികൂടിയതിനാല് അമിത വേഗത്തിലെത്തുന്ന വാഹനങ്ങള്‍ പാലത്തിനു സമീപം എത്തി നിയന്ത്രണം തെറ്റി വശങ്ങളിലെ ഭിത്തിയില്‍ ഇടിച്ചു മറിയുന്നത് തുടര്‍ക്കഥയാവുകയാണ്.
പാലത്തിന് അടുത്തെത്തുമ്പോഴാണ് റോഡിനു വീതിയില്ല എന്നത് കാണുന്നത്. ഇതോടെ ഭിത്തിയില്‍ തട്ടാതിരിക്കാനുള്ള ശ്രമത്തിനിടയില്‍ എതിരെ വരുന്ന വാഹനങ്ങളില്‍ ഇടിച്ചും, എതിര്‍ദിശയിലെ ഭിത്തിയില്‍ ഇടിച്ചും അപകടങ്ങള്‍ സംഭവിക്കുന്നു. അപകട മുന്നറിയിപ്പുകള്‍ പരിസരത്ത് സ്ഥാപിച്ചിട്ടില്ല. ടാറിംഗ് നടന്നപ്പോള്‍ പാലത്തിന് സമാന്തരമായുള്ള റോഡിനു ഉയരം കൂട്ടിയതോടെ അശ്രദ്ധമായി എത്തുന്നവര്‍ തോട്ടിലേക്ക് പതിക്കാനുള്ള സാധ്യത വര്‍ദ്ധിച്ചു. ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് പാലത്തില്‍ സുരക്ഷാ വേലി ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു കാര്‍ നിയന്ത്രണം തെറ്റി തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: