തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനത്ത് നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന കാര്‍ഷിക വ്യാവസായിക വിജ്ഞാന വിപണന മേളയായ ‘വിഷുക്കണി 2017’ മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ കാര്‍ഷിക സ്റ്റാളുകള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മേയര്‍ വി.കെ.പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ അഡ്വ.രാഖി രവികുമാര്‍, ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ അഡ്വ.ഗിരികുമാര്‍, കൗണ്‍സിലര്‍മാരായ ആര്.പി ശിവജി, വഞ്ചിയൂര്‍ പി.ബാബു എന്നിവര്‍ സംസാരിച്ചു.
കാര്‍ഷിക മൃഗസംരക്ഷണ വ്യവസായ വിജ്ഞാന മേഖലകളെയും സാധ്യതകളെയും പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ട്. ശിരോഹി, കരോലി ആടുകളും ഗീര്‍, വെച്ചൂര്‍, കാസര്‍ഗോഡ് കുള്ളന്‍ തുടങ്ങിയ പശുക്കളും കാടക്കോഴികളും മേളയില്‍ എത്തിയിട്ടുണ്ട്. വിവിധതരം ജൈവകൃഷിരീതികളും തുള്ളിനനയും തിരിനനയും തുടങ്ങി കൃഷിയുടെയും അനുബന്ധ വ്യവസായ മേഖലകളുടെയും സാധ്യതകള്‍ മേള പരിചയപ്പെടുത്തുന്നു.
റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും മാതൃകകള്‍ ഉള്‍പ്പെടുത്തിയ പ്രദര്‍ശനമാണ് വിഎസ്എസ്സിയുടേത്. കേരളാ പോലീസിന്റെ വിവിധതരം ആയുധങ്ങളും വനിതകള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലനവും ഉള്‍പ്പെടുത്തിയ സ്റ്റാള്‍ വേറിട്ട് നില്ക്കുന്നു. നെല്‍വയലും കുളവും പുല്‍ത്തകിടിയുമൊക്കെ ഒരുക്കിയതോടെ മേള ഗൃഹാതുരുത്വ സ്മരണ ഉണര്‍ത്തുന്നു. എല്ലാ ദിവസവും കലാപരിപാടികളും സംവാദങ്ങളും സെമിനാറുകളുമുണ്ടാകും. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശന നിരക്ക്. മെയ് 7ന് മേള സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: