മൂന്നാര്‍: ജൈവ വൈവിദ്ധ്യത്തി ന്റേയും അപൂര്‍വ്വ ജീവജാലങ്ങളുടെയും ആവാസ കേന്ദ്രമായ ദേവികുളം താലൂക്ക് കയ്യേറ്റക്കാരുടെ പിടിയില്‍ അമര്‍ന്ന് വീര്‍പ്പുമുട്ടുകയാണെന്ന് മൂന്നാറില്‍ പരിശോധന നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരടങ്ങുന്ന വിദഗ്ദ്ധ സംഘം അഭിപ്രായപ്പെട്ടു. അനധികൃതമായി ഭൂമി കയ്യേറി വന്‍കിട റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതാണ് മൂന്നാറിനെ ശവപ്പറമ്പാക്കുന്നത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നിര്‍ദ്ദേശ പ്രകാരമാണ് വിദഗ്ധ സംഘം മൂന്നാര്‍ സന്ദര്‍ശിച്ചത്. അനധികൃത നിര്‍മ്മാണം നടക്കുന്ന ലക്ഷ്മി, പള്ളിവാസല്‍, ചിത്തിരപുരം, ആറ്റുകാട്, മുതിരപ്പുഴയാര്‍ എന്നിവിടങ്ങള്‍ സംഘം സന്ദര്‍ശിച്ചു.
മൂന്നാറിലെ മനോഹരമായ കാലാവസ്ഥയും ജൈവവൈവിദ്ധ്യവും ഓര്‍മ്മയാകുമെന്ന് വിദഗ്ദ്ധ സംഘം അഭിപ്രായപ്പെട്ടു. മലനിരകള്‍ ഇടിച്ചു നിരത്തി റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നത് വന്‍ ദുരന്തത്തിന് കാരണമാകും. അതീവ പരിസ്ഥിതി ലോലപ്രദേശങ്ങളിലെ അനിയന്ത്രിതമായ നിര്‍മ്മാണം നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടണം.
റിസോര്‍ട്ടുകള്‍ ഒഴിപ്പിക്കണം. ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കാന്‍ തക്ക സ്വാധീനമുള്ളവരാണ് മിക്ക കയ്യേറ്റങ്ങള്‍ക്കും പിന്നില്‍. കുറിഞ്ഞി ദേശീയ ഉദ്യാനം പോലും കയ്യേറ്റക്കാരുടെ പിടിയിലാണ്. കയ്യേറ്റത്തിന് മതചിഹ്നങ്ങളെ ഉപയോഗപ്പെടുത്തുന്ന നീക്കത്തിന് തടയിടാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം. ദുരന്തമുണ്ടായാല്‍ അതിനെ അതിജീവിക്കാന്‍ തക്ക മുന്‍കരുതലുകള്‍ മൂന്നാറിലും പരിസരപ്രദേശങ്ങളിലും ഇല്ലായെന്നത് ഞെട്ടിപ്പിക്കുന്നതാണ്.
കേരളാ വനഗവേഷണ കേന്ദ്രം മുന്‍ രജിസ്ട്രാര്‍ ഡോ സി.എം ജോയി, ഭൗമശാസ്ത്രജ്ഞന്‍ ഡോ. എ.വി ജോര്‍ജ്ജ് , പാരിസ്ഥിതികാഘാത പഠന വിദഗ്ധന്‍ ബല്‍ദേവ് കെ വാസുദേവ് , സോയില്‍ കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്മെന്റ് മുന്‍ ജോയിന്റ് ഡയറക്ടര്‍ പി.എന്‍ പ്രേംകുമാര്‍, പരിസ്ഥിതി പ്രവര്ത്തകന് ജോണ്‍ പെരുവന്താനം , കേരള നദീ സംരക്ഷണ സമിതി പ്രസിഡന്റ് പ്രൊഫ. സീതാരാമന് , സെക്രട്ടറി വേണു വാരിയത്ത്, ജലതരംഗം എഡിറ്റര്‍ ഗോപാലകൃഷ്ണമൂര്‍ത്തി, പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ. എന്‍.സി ഇന്ദുചൂഡന്, പ്രകൃതി സംരക്ഷണവേദി, സെക്രട്ടറി ഏലൂര്‍ ഗോപിനാഥ് , പരിസ്ഥിതി പത്രപ്രവര്ത്തകന് അനില്‍.ഡി , പരിസ്ഥിതി സംരക്ഷണ സമിതി ചെയര്മാന് കെ എം സുലൈമാന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് മൂന്നാറില്‍ പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: