കൊച്ചി: കൊച്ചി മെട്രോ ട്രെയിന്‍ മെയ് അവസാനം ഓടിത്തുടങ്ങും. അന്തിമാനുമതിക്കുള്ള സുരക്ഷാ പരിശോധന മെയ് മൂന്നിന് തുടങ്ങും. പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിനു ലഭിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി കൊച്ചി മെട്രോയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മെയ് മൂന്ന്, നാല്, അഞ്ച് തീയതികളില്‍ സുരക്ഷാ കമ്മീഷണര്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്കിയാല് മെട്രോയ്ക്ക് ഓടിത്തുടങ്ങാം. മെയ് അവസാനത്തോടെ ആലുവ മുതല്‍ പാലാരിവട്ടം വരെ ട്രെയിന്‍ ഓടിത്തുടങ്ങിയേക്കും.
ആദ്യഘട്ടത്തിലുള്ള ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള റൂട്ടില്‍ 11 സ്റ്റേഷനുകളാണുള്ളത്. ഇതില്‍ ഒന്‍പത് സ്റ്റേഷനുകളുടെയും പണി പൂര്‍ത്തിയായിട്ടുണ്ട്.
ചങ്ങമ്പുഴ പാര്‍ക്ക്, ഇടപ്പള്ളി സ്റ്റേഷനുകളിലാണ് ഇനി നിര്‍മ്മാണം ബാക്കി. സുരക്ഷാ പരിശോധന തുടങ്ങും മുമ്പ് പണി പൂര്‍ത്തിയാക്കാനായി ഊര്‍ജ്ജിത ശ്രമം നടക്കുന്നുണ്ട്.
ആദ്യഘട്ടത്തില്‍13 കിലോ മീറ്റര്‍ ദൂരമാണ്. സുരക്ഷാ പരിശോധന പൂര്‍ത്തിയാല്‍ ഇത്രയും ദൂരം തുടര്‍ച്ചയായി ട്രയല്സര്വീസ് തുടങ്ങും.
ടെലി കമ്മ്യൂണിക്കേഷന്സംവിധാനം, ഓപ്പറേഷന് കണ്ട്രോള് സെന്ററിലെ സൗകര്യങ്ങള്‍ എന്നിവ പരിശോധിച്ചായിരിക്കും സേഫ്റ്റി കമ്മീഷണര്‍ മെട്രോ ഓട്ടത്തിന് അനുമതി നല്‍കുക. മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ഫീഡര്‍ സര്‍വീസ് തുടങ്ങാന്‍ കെഎസ്ആര്‍ടിസി നേരത്തെ തീരുമാനിച്ചിരുന്നു.
43 റൂട്ടുകളില്‍ പ്രകൃതി സൗഹൃദ ബസ് തുടങ്ങാനാണ് ശ്രമം. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ഉടന്‍ ഉന്നത തല യോഗം ചേരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: