ഝാബുവ: നമ്മുടെ സൈനികരെ അവര്‍ അപമാനിക്കുന്നത് കണ്ടിട്ട് ചോര തിളയ്ക്കുകയാണ്. ഞങ്ങളെ അങ്ങോട്ടു വിടൂ. കല്ലെറിയുന്നവരെ ഞങ്ങള്‍ എറിഞ്ഞോടിക്കാം… പ്രധാനമന്ത്രിയോട് ഇത്തരത്തിലൊരു ആവശ്യം ഉന്നയിക്കുന്നത് മധ്യപ്രദേശിലെ ഒരു ഗോത്ര വിഭാഗം. കശ്മീരില്‍ സൈനികര്‍ക്കെതിരെ കല്ലെറിയുന്ന വിഘടനവാദികളെ നേരിടാന്‍ അവസരം വേണമെന്നാണ് ഝാബുവ ജില്ലയിലെ ഭില്‍ ഗോത്ര വിഭാഗത്തിലെ ചെറുപ്പക്കാരുടെ ആവശ്യം.
കവണയോടു സാമ്യം തോന്നുന്ന ‘ഗോഫന്’ എന്ന പരമ്പരാഗത ആയുധമാണ് ഇവരുടെ പക്കലുള്ളത്. രണ്ടു ചരടുകളുടെ അറ്റത്ത് തുണിയോ തുകലോ ഘടിപ്പിച്ചിരിക്കും. അതില്‍ കല്ലു വയ്ക്കാം. തലക്കു മുകളില്‍ രണ്ടോ മൂന്നോ വട്ടം ചുഴറ്റി ചരടുകളില്‍ ഒന്നിന്റെ പിടിവിടും. കല്ല് വളരെ വേഗത്തില്‍, ഏറെ ദൂരത്തിലേക്ക് തെറിക്കും.
സാധാരണ കല്ലെറിയുന്നതിനേക്കാള്‍ ശക്തിയും വേഗവും ഗോഫന് ഏറിനുണ്ടാവും. ഗോഫനുമായി കശ്മീരിലേക്കു പോകാം എന്നാണ് ഝാബുവക്കാര് പറയുന്നത്. കഴിഞ്ഞ ദിവസം ഭില്‍ ഗോത്രത്തിലെ നൂറോളം ചെറുപ്പക്കാര്‍ ഝാബുവ പട്ടണത്തിന് അടുത്തുള്ള പാതിപോ മലനിരകളില്‍ ഒന്നിച്ച് ഗോഫന് പ്രയോഗത്തിലുള്ള കഴിവ് വീണ്ടും പരീക്ഷിച്ചു. അതിനു ശേഷം ഇവര്‍ ഒന്നിച്ച് ജില്ലാ കളക്ടര്‍ ആര്.സി. സക്സേനയെക്കണ്ട് പ്രധാനമന്ത്രിക്കുള്ള കത്തും നിവേദനവും കൈമാറി.
സൈന്യത്തില്‍ ഗോഫന് ബറ്റാലിയന് രൂപീകരിച്ച് കശ്മീരില്‍ കല്ലെറിയുന്ന വിഘടനവാദികളെ കല്ലുകൊണ്ടു തന്നെ നേരിടാന്‍ അനുവദിക്കണം എന്ന ആവശ്യം അതിശയോക്തി എന്നു തോന്നാം. എന്നാല്‍, വനല്‍ സിങ്ങിനും ഭാനുവിനും ബഹാദൂര്‍ ഹട്ടിലയ്ക്കും സിരകളില്‍ ചോര തിളയ്ക്കുകയാണ്. കശ്മീരിലെ കല്ലേറുകാര് എറിയുന്നതിന്റെ പതിന്മടങ്ങ് നാശം തങ്ങളുടെ ഗോഫന് ഏറുകൊണ്ട് അവര്‍ക്കുണ്ടാവുമെന്നും ഇവര്‍ ആവേശത്തോടെ പറയുന്നു.
”പോരാട്ടം പുത്തരിയല്ല ഞങ്ങള്‍ക്ക്. ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാടിയ ഗോത്രത്തലവന് താന്തിയ ഭില്ലിന്റെ ഓര്‍മ്മ മാത്രം മതി. ഒരിക്കല്‍ക്കൂടി രാജ്യത്തിനായി പോരാടാന്‍ അവസരം വേണം,” ബഹാദൂര്‍ ഹട്ടില പറയുന്നു.
വിഘടനവാദികള്‍ കശ്മീരില്‍ സൈനികരെ അപമാനിക്കുന്നത് ടിവിയിലും സോഷ്യല്‍ മീഡിയയിലും കണ്ടു. സഹിക്കുന്നില്ല ഇത്. അവരോടു പോരാടാന്‍ ഞങ്ങള്‍ തയാറാണെന്നു പറയുന്നത് വെറുതെയല്ല. ഗോഫന് ബറ്റാലിയന് രൂപീകരണം നടക്കുമോ എന്നും അറിയില്ല. പക്ഷേ, രാജ്യത്തിനായും സൈനികര്‍ക്കായും എന്തും ചെയ്യാന്‍ തയാര്‍, ഭാനുവിന്റെ വാക്കുകളിലുണ്ട് കടുത്ത രോഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: