ന്യൂദല്‍ഹി: പിണറായി വിജയന് സര്‍ക്കാരിന് വീണ്ടും കനത്ത തിരിച്ചടി. പദവിയില്‍ നിന്നു പുറത്താക്കിയ ഡിജിപി ടി.പി. സെന്‍കുമാറിനെ വീണ്ടും പോലീസ് മേധാവിയായി നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. സര്‍ക്കാരിന്റെ സകല വാദമുഖങ്ങളും തള്ളിയ പരമോന്നത നീതിപീഠം സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയത് രാഷ്ട്രീയപ്രേരിതമാകാമെന്നും വ്യക്തമാക്കി. സര്‍ക്കാര്‍ രീതി ഇങ്ങനെയാണെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ ആര്‍ക്കും രക്ഷിക്കാനാവില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുന്ന സര്‍ക്കാരിന് സുപ്രീംകോടതി വിധി വലിയ നാണക്കേടായി.
മികച്ച സര്‍വീസ് റെക്കാര്‍ഡുള്ള ഉദ്യോഗസ്ഥനാണ് സെന്‍കുമാറെന്ന് ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട ബെഞ്ച് പ്രഖ്യാപിച്ചു. സെന്‍കുമാറിനോടു സംസ്ഥാന സര്‍ക്കാര്‍ മോശമായാണ് പെരുമാറിയതെന്ന് അമ്പത്താറു പേജുള്ള വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ല. സെന്‍കുമാറിനെ മാറ്റിയ സര്‍ക്കാര്‍ നടപടി അംഗീകരിച്ച കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെയും ഹൈക്കോടതിയുടേയും ഉത്തരവുകളും സുപ്രീംകോടതി റദ്ദാക്കി. പോലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയ ഒരു പോലീസ് ഉദ്യോഗസ്ഥനെ തിരികെ ആ പദവിയില്‍ നിയമിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യം.
ഒരു പത്രറിപ്പോര്ട്ടിനപ്പുറമുള്ള യാതൊന്നും സെന്‍കുമാറിനെതിരെ ഹാജരാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഉന്നത സ്ഥാനങ്ങളിലേക്ക് ക്രമവിരുദ്ധവും നിയമവിരുദ്ധവുമായാണ് നിയമനങ്ങള്‍ നടത്തുന്നതെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാന്‍ ആര്‍ക്കുമാവില്ല. പുറ്റിങ്ങല്‍ വെടിക്കെട്ടപകടം, ജിഷ വധം എന്നിവ ഒന്നര മാസമായി ഒരു പുരോഗതിയുമില്ലാതെ കിടക്കുമ്പോള്‍ മെയ് 26ന് പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ ഉയിര്ത്തെഴുന്നേല്ക്കുന്നത് കോടതിയെ അസ്വസ്ഥമാക്കുന്നു. ഒന്നര മാസമായി ഇല്ലാത്ത ജനരോഷം പൊടുന്നനെ ഉണ്ടായി എന്നാണ് സര്‍ക്കാര്‍ അവകാശവാദം. ഇത് രാഷ്ട്രീയപ്രേരിതമാകാം, വിധിയില്‍ പറയുന്നു.
നയങ്ങളുമായി ചേര്‍ന്നു പോകുന്നില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ നീക്കാം. പോലീസ് മേധാവിയുടെ കാര്യത്തില്‍ അതു പാടില്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട പദവിയാണത്. വെടിക്കെട്ടപകടത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ സെന്‍കുമാര്‍ സംരക്ഷിച്ചെന്ന വാദം കോടതി തള്ളി. അങ്ങനെയെങ്കില്‍ ഒന്നര മാസം ഫയല്‍ മാറ്റിവച്ച അന്നത്തെ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും ഉത്തരവാദിത്വമുണ്ട്. സെന്‍കുമാര്‍ കുറ്റക്കാരനെങ്കില്‍ മറ്റുള്ളവരും കുറ്റക്കാരാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ഡിജിപിയോടല്ല, മുഖ്യമന്ത്രിയോടാണ് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ശുപാര്‍ശ ചെയ്തത്, കോടതി ചൂണ്ടിക്കാട്ടി.
വെടിക്കെട്ടപകടത്തിന്റെ അന്വേഷണം വഴിതിരിച്ചു വിട്ടാല്‍ സെന്‍കുമാറിന് എന്ത് നേട്ടമാണ് ലഭിക്കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടിയിരുന്നു. ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലത്തിലും ഡിജിപിക്കെതിരെ പരാമര്‍ശമില്ല.
2006ലെ പ്രകാശ് സിങ് കേസിലെ വിധിയുടെ അന്തസത്ത ഉള്‍ക്കൊണ്ടുള്ളതല്ല 2011ലെ കേരളാ പോലീസ് ആക്ട്. ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ അസംതൃപ്തിയുണ്ടെങ്കില്‍ പോലീസ് മേധാവിയെ മാറ്റാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയത് നല്ലതിനാണ്. എന്നാല്‍, അതെങ്ങനെ വിലയിരുത്തുമെന്നത് സംശയകരമാണ്. വിലയിരുത്തല്‍ നിഷ്പക്ഷമാകണം. ജനങ്ങളുടെ അസംതൃപ്തി സംബന്ധിച്ച കാര്യങ്ങള്‍ ശേഖരിക്കുമ്പോള്‍ അതിന് അടിസ്ഥാനമായി മതിയായ കാരണങ്ങളും തെളിവുകളും വേണം. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള ആയുധം മാത്രമായി കേരളാ പോലീസ് ആക്ടിലെ 97(2) ഇ മാറാന്‍ പാടില്ല. രാജ്യത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥരുടേയും സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അടിസ്ഥാനമായി മാറുന്ന വിധിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: