റിയാദ്: കേരളത്തിന് സമാനമായി സൗദി അറേബ്യയിലും ബന്ധു നിയമന വിവാദത്തില്‍പ്പെട്ട മന്ത്രിയെ പുറത്താക്കി. സിവില്‍ സര്‍വീസ് മന്ത്രി ഖാലിദ് അല്‍ അറജിനാണ് സ്ഥാനം നഷ്ടമായത്. ഇയാള്‍ക്കെതിരെ സല്മാന് രാജാവ് അന്വേഷണവും പ്രഖ്യാപിച്ചു.
മന്ത്രിയെ പുറത്തക്കിയതിന് പിന്നാലെ ഭരണനേതൃത്വത്തില്‍ രാജാവ് വന്‍ അഴിച്ചുപണിയും നടത്തി. ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, അംബാസഡര്‍മാര്‍ എന്നിവരെ മാറ്റി നിയമിച്ചു. ടെലികോം, ഐ.ടി. മന്ത്രി ഡോ. മുഹമ്മദ് അല്സുവൈലിനുപകരം എന്‍ജിനീയര്‍ അബ്ദുല്ല ബിന്‍ ആമിര്‍ അല്‍സവായെ നിയമിച്ചു. സഹമന്ത്രി ഡോ. ഉസാം ബിന്‍ സഅദ് ബിന്‍ സഈദിനെ ആക്ടിങ് സിവില്‍ സര്‍വീസ് മന്ത്രിയായി നിയമിച്ചു. സാംസ്കാരിക മന്ത്രി ഡോ. ആദില്‍ അല്‍തുറൈഫിക്കു പകരം ഡോ. അവാദ് ബിന്‍ സ്വാലിഹ് അല്അവദിനെ നിയമിച്ചു.
ഹാഇല്‍, അല്‍ബാഹ, വടക്കന്‍ അതിര്‍ത്തി പ്രവിശ്യകള്‍ എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാരെയാണ് രാജാവ് മാറ്റി നിയമിച്ചത്. അമീര്‍ ഖാലിദ് ബിന്‍ സല്‍മാനെ അമേരിക്കയിലെ സൗദി അംബാസഡറായി നിയമിച്ചു.
യമന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്ന സൗദി സൈനികര്‍ക്കും അതിര്‍ത്തിരക്ഷാ സേനയിലെ ഭടന്മാര്ക്കും രണ്ടുമാസത്തെ അധിക ശമ്ബളം വിതരണംചെയ്യും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ത്തിവെച്ചിരുന്ന അലവന്‍സുകള്‍ പുനഃസ്ഥാപിക്കാനും രാജാവ് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: