തിരുവനന്തപുരം: പകയും വിദേ്വഷവും പ്രതികാരവും, പിണറായി വിജയന് നയിക്കുന്ന ഇടതുസര്‍ക്കാരിന്റെ മുഖമുദ്ര അതാണ്. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ സിപിഎം അണികള്‍ ആയുധമെടുക്കുമ്പോള്‍ പ്രതികാരക്കൊലയെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയന്. സിപിഎമ്മിന്റെ പ്രതികാരത്തിന്റെ ഇരയായിരുന്നു ഡിജിപി സെന്‍കുമാര്‍.
സത്യപ്രതിജ്ഞ ചെയ്ത് ആഴ്ചയൊന്ന് തികയുംമുന്പ് സെന്‍കുമാറിനെ മാറ്റി. പകരം പോലീസില്‍ വലിയ മികവൊന്നും പ്രകടിപ്പിച്ചിട്ടില്ലാത്ത ലോകനാഥ് ബഹ്റയെ നിയമിച്ചു. അന്നുതന്നെ ഈ ഇളക്കി പ്രതിഷ്ഠയില്‍ പലരും അമ്പരന്നു. എന്നാല്‍ സെന്‍കുമാര്‍ അത്ഭുതമൊന്നും പ്രകടിപ്പിച്ചില്ല. ‘സര്‍ക്കാരിന് വേണ്ടത് ബഹ്റയെയാണ്. എനിക്ക് ബഹ്റ ആകാന്‍ കഴിയില്ല’, സെന്‍കുമാറിന്റെ ആദ്യ പ്രതികരണം അങ്ങിനെയായിരുന്നു.
മുഖ്യമന്ത്രി തന്നെ മുന്നറിയിപ്പു നല്കിയ അവതാരങ്ങളുടെ ഉപദേശം ശിരസാവഹിച്ച് പ്രവര്‍ത്തിച്ചപ്പോഴാണ് സെന്‍കുമാറിനെ മാറ്റിയതെന്ന് വ്യക്തം. സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജനായിരുന്നു സെന്‍കുമാറിനെ കാക്കിയിട്ട് കാണരുതെന്ന നിര്‍ബന്ധം. ജയരാജന് ഉള്‍പ്പെട്ട കേസുകളില്‍ ഡിജിപി ആയിരിക്കെ സെന്‍കുമാര്‍ സ്വീകരിച്ച സത്യസന്ധമായ നിലപാടു മൂലമാണ് അദ്ദേഹം കണ്ണിലെ കരടായത്. ടി.പി. ചന്ദ്രശേഖരന്, കതിരൂര്‍ മനോജ് കേസുകളില്‍ അനേ്വഷണം സിപിഎം നേതാക്കളില്‍ എത്തിയതാണ്. പിന്നോട്ടടിക്കാന്‍ യുഡിഎഫ് ഭരണം നിര്‍ബന്ധിച്ചില്ലായിരുന്നെങ്കില്‍ ജയരാജനടക്കം അകത്താകുമായിരുന്നു. ആ പകയാണ് സെന്‍കുമാറിനെ മാറ്റുന്നതിലേക്കെത്തിയത്. മാറ്റാന്‍ പറഞ്ഞ കാരണങ്ങളാകട്ടെ പൂറ്റിങ്ങല്‍ വെടിക്കെട്ടും ജിഷ വധക്കേസും. ഈ വിഷയത്തിന്റെ പേരില്‍ ഉയര്‍ന്ന ഉദേ്യാഗസ്ഥനെ മാറ്റുന്നത് ന്യായമല്ലെന്നറിയാന് സുപ്രീംകോടതി വരെ പോകേണ്ടതില്ല.
ഏറെ മൂല്യമുള്ള അഭിഭാഷകരെ സര്‍ക്കാരിന് വേണ്ടി അണി നിരത്തിയിട്ടും സുപ്രീംകാടതി കനത്ത പ്രഹരമാണ് സര്‍ക്കാരിന് നല്‍കിയത്. ”തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ ചട്ടവിരുദ്ധമായാണ് നിയമനങ്ങള്‍ നടത്തുന്നതെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ ആര്‍ക്കും രക്ഷിക്കാനാവില്ല”. ആ സുപ്രീംകോടതി നിരീക്ഷണം ഏറെ പ്രധാനപ്പെട്ടതാണ്. ഇടത് സര്‍ക്കാര്‍ എല്ലാം ശരിയാക്കാനല്ല, എല്ലാം നശിപ്പിക്കാനാണ് തുനിഞ്ഞിറങ്ങിയിട്ടുള്ളത്. കള്ളവും ചതിയും വഞ്ചനയുമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹാജരാക്കിയിട്ടുളള ഫയലുകളില്‍ കണ്ടെത്തിയത്. വെട്ടും തിരുത്തും കൂട്ടിച്ചേര്‍ക്കലും മാത്രമല്ല സുപ്രധാനമായ പേജുകള്‍ അപ്രത്യക്ഷമാവുകയും ചെയ്തിരിക്കുകയാണെന്ന് സെന്‍കുമാറിനുവേണ്ടി ഹാജരായ അഭിഭാഷകരില്‍ ഒരാളായ ഹാരീസ് ബീരാന് സാക്ഷ്യപ്പെടുത്തുന്നു.
കേരളാ പോലീസിന് അഭിമാനാര്‍ഹമായ സംഭാവനകള്‍ നല്കിയ മുതിര്‍ന്ന ഐപിഎസ് ഉദേ്യാഗസ്ഥനാണ് സെന്‍കുമാര്‍. നിയമത്തെയല്ലാതെ അനാവശ്യ ഇടപെടലുകളെ വഴങ്ങാത്ത പ്രകൃതം. എന്നാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് നിയമസഭയില്‍ വളരെ മോശമായാണ് സെന്‍കുമാറിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്.
”സെന്‍കുമാര്‍ രാഷ്ട്രീയം കളിച്ച് സര്‍ക്കാരിനെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഒരു ഉദ്യോഗസ്ഥന് രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല. സെന്‍കുമാര്‍ ഇപ്പോള്‍ യുഡിഎഫ് പാളയം വിട്ടു. അത് നിങ്ങള്‍ മനസിലാക്കണം. യുഡിഎഫ് പാളയത്തിലല്ല സെന്‍കുമാര്‍, പുതിയ പാളയത്തിലാണ്. ഇതിന്റെ ഭാഗമായാണ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്.”
ബിജെപിയുടെ പ്രേരണയിലാണ് സെന്‍കുമാര്‍ സര്‍ക്കാരിനെതിരെ തിരിയുന്നതെന്ന പരോക്ഷ ആരോപണമാണ് പിണറായി നടത്തിയത്. താന്‍ ഡിജിപി ആയിരിക്കെ ഇടത് നേതാക്കള്‍ക്കെതിരെ കേസ് എടുത്തതുകൊണ്ടാണ് തന്നെ ഡിജിപി പദവിയില്‍ നിന്ന് മാറ്റിയതെന്ന് സെന്‍കുമാറിന്റെ ആരോപിച്ചിരുന്നു. സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്ന സെന്‍കുമാറിനെതിരെ ഇടത് യുവജന സംഘടനകള്‍ പ്രതിഷേധമുണ്ടാക്കുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സെന്‍കുമാറിന്റെ വീടിന് സുരക്ഷ ഏര്‍പ്പെടുത്തിയെങ്കിലും അദ്ദേഹമത് നിരസിച്ചിരുന്നു.
ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിന് എതിരെ സെന്‍കുമാര്‍ സുപ്രീം കോടതിയിയെ സമീപിച്ചു. രാഷ്ട്രീയ കൊലപാതക കേസ്സുകളില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ നടത്തിയ സത്യസന്ധമായ അന്വേഷണം കാരണമാണ് പ്രതികാര നടപടിയെന്നും സെന്‍കുമാര്‍ ആരോപിച്ചു. അതാണ് സുപ്രീംകോടതി ശരിവച്ചത്. ആത്മാഭിമാനമുണ്ടെങ്കില്‍ സുപ്രീംകോടതിവിധി അംഗീകരിച്ച് പരസ്യമായി മാപ്പു പറയുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: