കൊച്ചി: നഗരവു നാട്ടിന്‍പുറങ്ങളും വീണ്ടും കൊടും ജലക്ഷാമത്തിലേയക്ക്. ദാഹജലം തേടുന്ന ജനങ്ങള്‍ക്ക് ആശ്വാസമാകേണ്ട കുടിവെള്ള പദ്ധതികള്‍ പലതും ഇനിയും പൂര്‍ത്തിയായിട്ടില്ല. ജലവിതരണ സംവിധാനത്തിലെ തകരാര്‍ മൂലം പല സ്ഥലങ്ങളിലും വെള്ളം പാഴാകുന്നു. കാലപ്പഴക്കം ചെന്ന വിതരണ പൈപ്പുകള്‍ പലതും നശിച്ചതിനാല്‍ വെള്ളം പ്രധാന ടാങ്കുകളിലേക്കും എത്തിക്കാനും കഴിയുന്നില്ല.
കൊച്ചി മുന്‍സിപ്പല്‍ കോര്പ്പറേഷന് പരിധിയില്‍ പശ്ചിമ കൊച്ചിയിലാണ് കുടിവെള്ള ക്ഷാമം ഏറെ രൂക്ഷമായിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്നും വെള്ളമെത്താതെ കിടക്കുകയാണ്.
പശ്ചിമ കൊച്ചിക്കായി പദ്ധതികള്‍ പലത് ; പക്ഷേ വെള്ളമെത്തിയില്ല. ഇവിടത്തുകാര്‍ക്ക് കുഴല്‍ക്കിണറുകളായിരുന്നു കുടി വെള്ളത്തിനാശ്രയം. ഇപ്പോള്‍ അതും പൊതു ടാപ്പുകള്‍ ഉപയോഗശൂന്യം. നിരവധി പദ്ധതികള്‍ വന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഡിഎഫ്ഐഡി തൊട്ട് ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ ജനറം വരെ.
കൊച്ചി നഗരത്തിന്റെയും, പരിസര പ്രദേശങ്ങളിലെയും കുടിവെള്ള പ്രശ്നം പരിഹരിക്കാനായി കേന്ദ്ര ഖജനാവില്‍ നിന്നും 252 കോടി രൂപയാണ് ജനറം പദ്ധതിക്കായി അനുവദിച്ചത്. കേരള ജല അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ മൂവാറ്റുപുഴയാറില്‍ നിന്നാണ് ഇതിനായി വെള്ളമെടുക്കുന്നത്. 16 വര്‍ഷം മുമ്പ് നടപ്പാക്കിയ പദ്ധതിയില്‍ പക്ഷേ മരട് വരെ മാത്രമാണ് വെള്ളമെത്തുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി മേഖലകളിലേക്കുള്ള പൈപ്പിടീല്‍ എന്ന് പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ക്കും വ്യക്തമായ ഉത്തരമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: