ആലുവ: കെഎസ്ആര്‍ടിസി ക്യാന്റീന് കരാറുകാരനെയും തൊഴിലാളികളെയും സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. പോലീസിന് നേരെയും കയ്യേറ്റശ്രമമുണ്ടായി. ഇതേതുടര്‍ന്ന് ഇന്നലെ രാവിലെ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന നവീകരിച്ച കാന്റിന്റെ ഉദ്ഘാടനം മുടങ്ങി.
കാന്റീന് കരാറുകാരന് തലശേരി സ്വദേശി ഷെഫീക്ക്, തൊഴിലാളികളായ അജിത് കുമാര്‍, അക്ബര്‍ അലി, ഹനീഫ എന്നിവരെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം.
ഒന്‍പത് വര്‍ഷമായി ക്യാന്റിന് നടത്തിയിരുന്നവരെ ശുചിത്വമില്ലായ്മയുടെ പേരില്‍ ഒഴിവാക്കിയിരുന്നു. ഡിപ്പോയിലെ സിഐടിയു ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി. തുടര്‍ന്ന് തലശേരി സ്വദേശി ഷെഫീക്കാണ് ക്യാന്റിന്റെയും സ്റ്റാളുകളുടെയും നടത്തിപ്പ് ഏറ്റെടുത്തത്. വാടകയില്‍ 50 ശതമാനത്തോളം വര്‍ദ്ധനവും കെഎസ്ആര്‍ടിസിക്ക് ലഭിച്ചു.
കഴിഞ്ഞ 11 മുതല്‍ ക്യാന്റിന്റെയും സ്റ്റാളുകളുടെയും നവീകരണം നടക്കുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. നേരത്തെ ക്യാന്റിനില്‍ ജോലി ചെയ്തിരുന്ന അഞ്ച് പേര്‍ക്ക് പുതിയ കരാറുകാരന് ജോലി നല്‍കണമെന്നാവശ്യപ്പെട്ടാണ് പുറമെ നിന്നുള്ള സംഘമെത്തിയത്. നിലവില്‍ ജോലി ചെയ്തിരുന്നവര്ക്കൊപ്പം ഏഴ് പേരെ കൂടി ജോലിക്കെടുക്കണമെന്നായിരുന്നു ഇവരുടെ നിലപാട്.
സാധ്യമല്ലെന്ന് കരാറുകാരന് വ്യക്തമാക്കിയതോടെയാണ് കരാറുകാരനെയും ജോലിക്കെത്തിയവരെയും മര്‍ദ്ദിച്ചത്. സ്റ്റാളിന് ചുറ്റും ഓടിച്ചിട്ടായിരുന്നു മര്‍ദ്ദനം. സംഭവമറിഞ്ഞെത്തിയ പോലീസിനെയും സിഐടിയുക്കാര്‍ കൈയ്യേറ്റത്തിന് ശ്രമിച്ചു.
സ്റ്റാളിന് അകത്തും പുറത്തും സിഐടിയുവിന്റെ കൊടി നാട്ടിയതോടെയാണ് സ്റ്റാള്‍ ഉദ്ഘാടനം ഉപേക്ഷിച്ചത്.
പോലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടും പോലീസ് ഉദേ്യാഗസ്ഥര്‍ സമരക്കാര്‍ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. പോലീസിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചില്ലെന്നും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. ആഭ്യന്തര വകുപ്പിന്റെ സ്വന്തം ആളുകള്‍ എന്ന് മേനിനടിച്ച് നടക്കുന്നവരാണ് സമരവുമായെത്തിയത്. അതിനാല്‍ സ്ഥാനചലനം ഭയന്നാണ് പോലീസ് കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതെന്നാണ് ആക്ഷേപം. എടിഒ നല്കിയ പരാതിയില്‍ പോലും പോലീസിനെതിരെ കയ്യേറ്റത്തിന് ശ്രമം നടന്നതായി സൂചിപ്പിച്ചിട്ടുണ്ട്. മൂന്ന് ദിവസം മുമ്പും മുന്‍ തൊഴിലാളികള്‍ക്ക് പിന്തുണയുമായെത്തിയ ചിലര്‍ കരാറുകാരനെ ഭീഷണിപ്പെടുത്തിയിരുന്നു.
ക്യാന്റിനിലെ മുന്‍ തൊഴിലാളികളെ ജോലിക്കെടുക്കണമെന്ന് പ്രാദേശിക സിഐടിയു ആവശ്യപ്പെടുമ്പോള്‍ ഡിപ്പോയിലെ സിഐടിയു യൂണിയന് എതിര് പക്ഷത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: