ന്യൂദല്‍ഹി: കല്‍ക്കരി അഴിമതി കേസില്‍ മുന്‍ സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്ക്കെതിരെ സി.ബി.ഐ. കേസ്. അന്വേഷണത്തെ സ്വാധീനിക്കാന്‍ അന്ന് സി.ബി.ഐ ഡയറക്ടായിരുന്ന രഞ്ജിത് സിന്‍ഹ ഇടപെട്ടതിനാണ് അദ്ദേഹത്തിനെതിരെ സി.ബി.ഐ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇത് രണ്ടാം തവണയാണ് സി.ബി.ഐയുടെ മുന്‍ ഡയറക്ടര്‍ക്കെതിരെ സി.ബി.ഐ തന്നെ കേസെടുക്കുന്നത്. ഫെബ്രുവരിയില്‍, പണം തിരിമറി കേസില്‍ മാംസ വ്യാപാരിയായ മോയിന്‍ ഖുറേഷിയെ സഹായിച്ചതിന്റെ പേരില്‍ മുന്‍ ഡയറക്ടര്‍ എ.പി.സിംഗിനെതിരെ സി.ബി.ഐ കേസെടുത്തിരുന്നു.
കല്‍ക്കരി കേസിന്റെ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിന്‍ഹയ്ക്കെതിരെ അന്വേഷണത്തിന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സി.ബി.ഐ ഡയറക്ടറുടെ ഔദ്യോഗിക പദവി സിന്‍ഹ ദുരുപയോഗം ചെയ്തെന്നാണ് കേസ്.
കല്‍ക്കരിപ്പാടം അഴിമതി കേസിലെ അന്വേഷണത്തില്‍ രഞ്ജിത് സിന്‍ഹ ഇടപെട്ടതിന് തെളിവുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി നേരത്തെ കണ്ടെത്തിയിരുന്നു. യു.പി.എ സര്‍ക്കാരിന്റെ കാലത്തു നടന്ന കല്‍ക്കരിപ്പാടം അഴിമതി കേസിലെ ഉന്നതരായ ചില പ്രതികള്‍ രഞ്ജിത് സിന്‍ഹയുടെ വസതിയിലെത്തിയതിന് തെളിവു ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്ന് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സി.ബി.ഐയോട് നിര്‍ദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: