പൂച്ചാക്കല്‍: ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോയ വിദ്യാര്‍ഥിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പാണാവള്ളി പഞ്ചായത്ത് 17-ാം വാര്‍ഡില്‍ തോട്ടത്തില്‍ നികര്‍ത്തില്‍ താജുവിന്റെയും റാഹത്തിന്റെയും മകന് നിസാമുദ്ദീ(15)നെ കഴിഞ്ഞ എട്ടിനാണ കാണാതായത്.
ആഴ്ചകള്‍ കഴിഞ്ഞിട്ടും അന്വേഷണം ഊര്‍ജിതമാക്കാത്തതില്‍ പ്രതിഷേധിച്ച് ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. തളിയപറമ്പ് ക്ഷേത്രത്തിലെ ഉല്‍സവത്തില്‍ പങ്കെടുക്കാന്‍ എന്ന് പറഞ്ഞാണ് നിസാം വീട്ടില്‍ നിന്ന് പുറപ്പെട്ടത്.
തിരിച്ച് വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൂച്ചാക്കല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് അന്വേഷണം ആരംഭിച്ചതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു. ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്ന് ചേര്‍ത്തല സിഐ വി.പി. മോഹന്‍ലാല്‍ അന്വേഷണ ചുമതല ഏറ്റെടുത്തിരുന്നെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. ബംഗലുരു, മൂന്നാര്‍ എന്നിവിടങ്ങളില്‍ പോകാന്‍ ഇടയുണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ഇവിടേയ്ക്കും വ്യാപിപ്പിച്ചിരുന്നു.
നിസാം ബന്ധുവുമായി നാല്പത്തെണ്ണീശ്വരത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ ചെന്നിരുന്നതായി സൂചന ലഭിച്ചെങ്കിലും പോലീസ് ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ഡിജിപി, കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കുന്നതിന് ഒപ്പുശേഖരണം ആരംഭിച്ചതായി ഭാരവാഹികളായ ആര്. ജയചന്ദ്രന്, റാഹത്ത്, സുഹൈല്‍ പി.എം പ്രമോദ്, നിര്‍മല ശെല്‍വരാജ്, രാജേഷ് വിവേകാനന്ദ, വി.എ നാസിമുദ്ദീന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: