കോഴിക്കോട്: ഗോവിന്ദപുരം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വന്‍കവര്‍ച്ച. അഞ്ചേമുക്കാല്‍ പവന് തൂക്കംവരുന്ന തിരുവാഭരണവും ഏഴുഭണ്ഡാരങ്ങളില് നിന്നായി 25,000 രൂപയും കവര്‍ന്നു. തിരുവാഭരണത്തിനു പുറമേ ദേവന്റെ വെള്ളിയില്‍ തീര്‍ത്ത കീരിടവും മോഷ്ടാവ് എടുത്തെങ്കിലും ഇത് ക്ഷേത്രപരിസരത്ത് തന്നെ ഉപേക്ഷിച്ചു. ഇന്നലെ പുലര്‍ച്ചെ ക്ഷേത്രം തുറക്കാനെത്തിയ മേല്‍ശാന്തി തളിയില്‍മന ശ്രീകാന്ത് നമ്പൂതിരിയാണ് കവര്‍ച്ച നടന്നത് ആദ്യമറിയുന്നത്.
പിന്നീട് മെഡിക്കല്‍കോളേജ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടിനാണ് ക്ഷേത്രം അടച്ചു മേല്‍ശാന്തിയും ജീവനക്കാരും പോയത്. ക്ഷേത്രത്തിന്റെ തെക്കേ ഭാഗത്തുള്ള വാതിലിന്റെ പൂട്ടു പൊളിച്ചാണു മോഷ്ടാവ് അകത്തുകയറിയത്. ശ്രീകോവിലിന്റെ വാതില്‍ താക്കോലിട്ടു പൂട്ടിയിരുന്നില്ല. ഈ വാതില്‍ തുറന്നു അകത്തുകയറിയാണു തിരുവാഭരണം കവര്‍ന്നതെന്ന് കരുതുന്നു.
ക്ഷേത്രത്തിനുള്ളിലും പുറത്തുമായി ഏഴു ഭണ്ഡാരങ്ങളാണുള്ളത്. പുറത്തുള്ള ഓഫീസ് മുറിയുടെ വാതില്‍ തകര്‍ത്ത മോഷ്ടാവ് ഇവിടെയുള്ള താക്കോലുകള്‍ എടുത്താണ് ഭണ്ഡാരം തുറന്നത്. തുറക്കാന്‍ കഴിയാത്ത ഭണ്ഡാരങ്ങളുടെ പൂട്ടുകള്‍ പൊട്ടിപ്പൊളിച്ച് പണം കവരുകയായിരുന്നു. കഴിഞ്ഞ 15 ന് ക്ഷേത്രഭാരവാഹികള്‍ ഭണ്ഡാരം തുറന്നു പണം ശേഖരിച്ചിരുന്നു. അതിനാല്‍ 10 ദിവസത്തെ പണം മാത്രമാണ് ഭണ്ഡാരത്തിലുണ്ടായിരുന്നത്. മോഷ്ടാവ് ഉപയോഗിച്ച ടോര്‍ച്ചും കമ്പിപ്പാരയും കണ്ടെത്തിയിട്ടുണ്ട്. ഒന്നില്‍കൂടുതല്‍ മോഷ്ടാക്കളുടെ സാന്നിധ്യമുണ്ടെന്നാണു പോലീസ് കരുതുന്നത്. ക്ഷേത്രത്തിന്റെ ഭണ്ഡാരങ്ങള്‍ എവിടെയെല്ലാമാണെന്നു കൃത്യമായി അറിയുന്ന ആളാണു മോഷ്ടാവെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. കൂടാതെ ഭണ്ഡാരങ്ങളുടെ താക്കോലുകള്‍ ഓഫീസ് മുറിയിലുണ്ടെന്നു വ്യക്തമായി മോഷ്ടാവിന് അറിയാം. മെഡിക്കല്‍കോളജ് സിഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മൊബൈല്‍ ടവറുകളില്‍ രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലുവരെയുള്ള കോളുകള്‍ പരിശോധിക്കുന്നുണ്ട്.
മെഡിക്കല്‍കോളജ് എസ്ഐ പി.കെ. വിനോദന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി. ജിനേഷ് എന്നിവരുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. ഫോറന്‍സിക് സയിന്റിഫിക് അസിസ്റ്റന്റ് വി. വിനീത്, വിരലടയാള വിദഗ്ധന്‍ പി. ദിനേശ്കുമാര്‍, വി.പി. കരീം, എ.വി. ശ്രീജയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശാസ്ത്രീയ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: