ശിവാകൈലാസ്
ആര്യനാട്: പതിനൊന്നുവര്‍ഷം മുമ്പ് ഒരു വിഷുക്കാലം. കണിയൊരുക്കാന്‍ വീട്ടുമുറ്റത്തെ മൂവാണ്ടന്‍ മാവില്‍ കയറി മാങ്ങ അടര്‍ത്തുന്നതിനിടെ അയാള്‍ കാല്‍വഴുതി നിലത്തുവീണു. നട്ടെല്ല് തകര്‍ന്ന് അരയ്ക്ക് കീഴ്പ്പോട്ട് തളര്‍ന്ന്, കിടക്കയെ ശരണം പ്രാപിച്ച ആ ശരീരം പിന്നീട് ചലിച്ചില്ല. വിവാഹം കഴിഞ്ഞ് അഞ്ചുമാസം പിന്നിടുന്നതിനിടെ തളര്‍ന്നുവീണ യുവത്വം. വിതുര മേമല ശ്രീഭവനില്‍ സുരേഷ് കുമാറാണ് (44) ആ ഹതഭാഗ്യന്.
പെയിന്റിംഗ് ജോലി ചെയ്ത് കുടുംബം പോറ്റിയിരുന്ന സുരേഷിന്റെ വീഴ്ച വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അപകടസമയത്ത് സുരേഷിന്റെ ഭാര്യ ആശ മൂന്നുമാസം ഗര്‍ഭിണിയായിരുന്നു. പട്ടിണിയും ദാരിദ്ര്യവും ആ കൊച്ചു കുടുംബത്തില്‍ നിത്യസന്ദര്‍ശകനായി. ആകെയുണ്ടായിരുന്ന അഞ്ച് സെന്റ് സുരേഷിന്റെ ചികിത്സയ്ക്കായി വിറ്റു. താമസം വാടകവീട്ടിലായി. ഇതിനിടെ ആശ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി. കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതം മടുത്തിട്ടോ വേദനകള്‍ക്ക് പരിഹാരമുണ്ടാകാത്തതിനാലോ ആവണം ആശ ഏകമകന് സേതുവിനെയും സുരേഷിനെയും തനിച്ചാക്കി ജീവിതത്തോട് യാത്ര പറഞ്ഞു. നാലുവര്‍ഷം മുമ്പ് അമിതമായി രക്തസമ്മര്‍ദത്തിനുള്ള ഗുളികകള്‍ കഴിച്ചാണ് ആശ ആത്മഹത്യയെ അഭയം പ്രാപിച്ചത്. അതുവരെ ആശ വീട്ടുജോലിക്കു പോയി കൊണ്ടുവരുന്ന തുച്ഛമായ വരുമാനത്തിലായിരുന്നു കുടുംബം പട്ടിണി മാറ്റിയിരുന്നത്. പിന്നീട് സുമനസുകളുടെ കാരുണ്യത്തിലായി സുരേഷിന്റെയും മകന്റെയും ജീവിതം.
മറ്റുള്ളവര്‍ക്ക് ബാധ്യതയായി കഴിയുന്നതിലും ഭേദം ഭാര്യയുടെ വഴി തിരഞ്ഞെടുക്കാന്‍ പലകുറി ആഗ്രഹിച്ചു സുരേഷ്. പക്ഷേ കിടക്കയില്‍ നിന്നൊന്ന് ചലിക്കാന്‍ പോലുമാകാത്ത സുരേഷിന് അതിനും കഴിഞ്ഞില്ല. ഒടുവില്‍ മകനെ വളര്‍ത്താന്‍ വിധിയോട് പൊരുതണമെന്ന് സുരേഷ് നിശ്ചയിച്ചു. ജില്ലാ പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കിയ കുട നിര്‍മാണ പരിശീലനത്തിന് സുഹൃത്തുക്കള്‍ സുരേഷിനെയും പങ്കെടുപ്പിച്ചു. ദിവസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവില്‍ സുരേഷ് കുട നിര്‍മാണം സ്വായത്തമാക്കി. കിടക്കയില്‍ കിടന്നുതന്നെ വര്‍ണക്കുടകള്‍ ഉണ്ടാക്കാന്‍ സുരേഷ് കഠിനാധ്വാനം നടത്തി. അതിലയാള്‍ വിജയിച്ചു.
ആദ്യമൊക്കെ ദിവസം ഒരു കുട നിര്‍മിക്കാനേ സുരേഷിന് സാധിക്കുമായിരുന്നുള്ളു. ക്രമേണ നാലും അഞ്ചും കുടകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. 300 രൂപ വിപണിയില്‍ വിലയുള്ള ഒരു കുട നിര്‍മിക്കുമ്പോള്‍ 60 രൂപ കൂലിയായി കിട്ടും. ശാരീരിക അസ്വസ്ഥതകളോട് പൊരുതി ദിവസേന 300 രൂപയോളം വരുമാനമുണ്ടാക്കും കുട നിര്‍മാണത്തിലൂടെ സുരേഷ്. വീട്ടുചെലവ്, അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകന്റെ പഠനം, ചികിത്സ ഇവയൊക്കെ ഈ വരുമാനത്തില്‍ ഒതുക്കിനിര്‍ത്താനുള്ള തത്രപ്പാടിലാണ് ഇയാള്‍. വമ്പന്‍ ഓഫറുകളും കണ്ണഞ്ചിപ്പിക്കുന്ന വര്‍ണങ്ങളും ആധുനീക ടെക്നോളജികളും ഉപയോഗിച്ച് പടച്ചുവിടുന്ന മള്‍ട്ടി നാഷണല്‍ കമ്പനികളുടെ കുടകളോട് കിടപിടിക്കില്ലായിരിക്കും സുരേഷിന്റെ കുടകള്‍. പക്ഷേ സുരേഷിന്റെ ജീവിതം അറിയുന്ന നാട്ടുകാര്‍ക്ക് പ്രിയം ചലനമറ്റ ശരീരം തുന്നിയുണ്ടാക്കുന്ന വര്‍ണക്കുടകളോടാണ്. അവര്‍ക്കറിയാം വിധി തളര്‍ത്തിയ ജീവിതത്തിന് തണലാകുന്നത് ഈ വര്ണക്കുടകളാണെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: