കോഴിക്കോട്: ദേശീയ സബ്ജൂനിയര് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ പ്രതീക്ഷയുമായി കേരളം ഇന്ന് സെമി പോരാട്ടത്തിനിറങ്ങും. വൈകീട്ട് 3.45ന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മേഘാലയയുമായാണ് മത്സരം.
ലീഗ് റൗണ്ടില്‍ നടന്ന നാല് കളികളിലും വിജയിച്ചതിന്റെ മികവിലാണ് മേഘാലയയുടെ വരവ്. ഗ്രൂപ്പ് മത്സരത്തില്‍ തമിഴ്നാടിനെ 12 ഗോളിന് തോല്‍പ്പിച്ചതും മേഘാലയയുടെ നേട്ടമാണ്. അതേസമയം അവസാന മത്സരത്തില്‍ മിസോറമിനെ 2-2 സമനിലയില്‍ തളച്ചതാണ് കേരളത്തിന് പ്രതീക്ഷ നല്‍കുന്നത്. ഒഡീഷയോട് പരാജയപ്പെട്ടെങ്കിലും ഉത്തര്‍പ്രദേശിനേയും മധ്യപ്രദേശിനേയും പരാജയപ്പെടുത്താനും കേരളത്തിന് സാധിച്ചു.
ചാമ്പ്യന്‍ഷിപ്പില്‍ ടോപ് സ്കോററര്‍ പട്ടികയില്‍ വരാവുന്ന അഭയ് ഷണ്മുഖന്, ഹേമന്ദ്, അബിന്‍ അനൂപ് തുടങ്ങിയവരാണ് കേരളത്തിന്റെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഗോളി സിദ്ധാര്‍ത്ഥിന്റെ പ്രകടനവും ടീമിന് പ്രതീക്ഷയാണ്.
അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേരളം സെമി കളിക്കുന്നത്. 1982ല്‍ കോഴിക്കോട്ട് നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലാണ് കേരളം അവസാനമായി ജേതാക്കളായത്.
ഇന്ന് രാവിലെ 7.30ന് നടക്കുന്ന ആദ്യ സെമിയില്‍ നിലവിലെ ജേതാക്കളായ ബംഗാള്‍ മിസോറാമിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: