കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഹൗറ- എറണാകുളം അന്ത്യോദയ എക്സ്പ്രസ് കോച്ചുകള്‍ ഉരുണ്ടുനീങ്ങിയതില് ആറ് ജീവനക്കാരുടെ വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്.
ട്രെയിനി ഗാര്‍ഡും ഷണ്ടിംഗ് മാസ്റ്ററും ഉള്‍പ്പെടെ അഞ്ച് ജീവനക്കാര്‍, ഡ്യൂട്ടി സ്റ്റേഷന് മാസ്റ്റര്‍ എന്നിവരുടെ ഭാഗത്തുണ്ടായ വീഴ്ച കണ്ടെത്തിയ റിപ്പോര്‍ട്ട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് കൈമാറി. പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഗാര്‍ഡിനേയും രണ്ട് ജീവനക്കാരേയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഡിവിഷണല്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ഷമീം, ഏരിയാ മാനേജര്‍ ആര്. ഹരികൃഷ്ണന്, അസി. ഡിവിഷണല്‍ സിഗ്നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയര്‍ കെ.ബി മനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ഏപ്രില്‍ പതിനേഴിനു രാവിലെയാണ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട അന്ത്യോദയ എക്സ്പ്രസിന്റെ കോച്ചുകള്‍ പുറപ്പെടാന്‍ തയ്യാറായി നിന്നിരുന്ന നിലമ്പൂര്‍ – എറണാകുളം ട്രെയിനിന് മുന്നിലേക്ക് ഉരുണ്ടുനീങ്ങിയത്. തുടര്‍ന്ന് സിഗ്നല്‍ സംവിധാനം തകരാറിലായി. എറണാകുളത്തു കൂടി കടന്നുപോകേണ്ട ട്രെയിനുകളെല്ലാം വഴിയില്‍ നിര്‍ത്തിയിട്ടു. നാലുമണിക്കൂറിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഹൗറയില്‍ നിന്ന് എറണാകുളത്ത് എത്തിയ ട്രെയിന്‍ ഷണ്ടിങ്ങിനായി മാര്‍ഷലിങ് യാര്‍ഡിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
പ്രാഥമിക ഉത്തരവാദിത്തം ഗാര്‍ഡിനും ഷണ്ടിംഗ് ജീവനക്കാര്‍ക്കുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യാര്‍ഡില്‍ ജോലികള്‍ കൃത്യമായി നടക്കുന്നു എന്നുറപ്പാക്കേണ്ട ഡ്യൂട്ടി സ്റ്റേഷന് മാസ്റ്റര്‍ക്ക് വീഴ്ച സംഭവിച്ചു. ട്രെയിന്‍ സുരക്ഷിതമായി പ്ലാറ്റ്ഫോമില്‍ നിര്‍ത്തുന്നതില്‍ ജീവനക്കാര്ശ്രദ്ധിച്ചില്ല. ഷണ്ടിംഗിനിടെ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പാലിച്ചില്ല. ഹാന്‍ഡ് ബ്രേക്ക് പ്രവര്‍ത്തിപ്പിക്കേണ്ട ഉത്തരവാദിത്തമുള്ള ഗാര്‍ഡ് അതു ചെയ്തില്ല. ഷണ്ടിങ് എന്ജിന് പിടിപ്പിക്കുന്നതിന് മുമ്പായി കോച്ചുകള്‍ ഉരുണ്ട് നീങ്ങുന്നത് തടയാന്‍ ഷണ്ടിങ് ജീവനക്കാരും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല, റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: