ചെങ്ങന്നൂര്‍: ആലപ്പുഴ ജില്ലയിലെ എസ്ബിഐ എടിഎമ്മുകളില്‍ മോഷണവും മോഷണ ശ്രമവും. ചെറിയനാട് പടനിലത്തും ചേപ്പാട് രാമപുരം ഹൈസ്ക്കൂള് ജംങ്ഷനു സമീപത്തുമുള്ള എടിഎമ്മുകളിലാണ് കഴിഞ്ഞ രാത്രി മോഷ്ടാക്കള്‍ കയറിയത്. ചെറിയനാട്ടെ എടിഎമ്മില്‍ നിന്ന് മൂന്നു ലക്ഷത്തിലേറെ രൂപ നഷ്ടമായി. ചേപ്പാട് പണം നഷ്ടമായിട്ടില്ല.
ചെറിയനാട്ട് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷീന്റെ ഒരു ഭാഗം അറുത്തു മാറ്റിയാണ് 3,69,100 രൂപ അപഹരിച്ചത്. ഏതാനും ദിവസമായി പണം നിറയ്ക്കാതിരുന്ന എടിഎമ്മില്‍ ശനിയാഴ്ചയാണ് പത്തു ലക്ഷം രൂപ നിറച്ചത്. എടിഎം കൗണ്ടറിന്റെ ഷട്ടര്‍ പതിവിന് വിപരീതമായി അടച്ചിട്ടിരിക്കുന്നത് കണ്ട് സംശയം തോന്നിയ കെട്ടിട ഉടമ ചെറിയനാട് ചെമ്പകത്ത് മൂട്ടില് കുര്യന് എസ്ബിഐ മാനേജരെ വിവരം അറിയിച്ചു. പോലീസിന്റെ സാന്നിദ്ധ്യത്തില്‍ പരിശോധിച്ചപ്പോഴാണ് പണം അപഹരിച്ചത് കണ്ടെത്തിയത്.
ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ.ആര്. ശിവസുതന്‍ പിളളയുടെ നേതൃത്വത്തിലുളള പോലീസും ആലപ്പുഴയില്‍ നിന്നെത്തിയ ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും സയന്റിഫിക് വിദഗ്ധരും പരിശോധന നടത്തി.
കൗണ്ടറിലെ രണ്ട് സിസി ടിവി ക്യാമറകളിളിലൊന്ന് വയറുകള്‍ മുറിച്ചുമാറ്റിയ നിലയിലാണ്. ഇവിടെനിന്നും ഒരു തൂവാല കണ്ടെത്തിയിട്ടുണ്ട്. ഇത് മണംപിടിച്ച പോലീസ് നായ ലിഡോ സമീപത്തുളള ഒരു ടൂ വീലര്‍ വര്‍ക്ക്ഷോപ്പിന്റെ വരാന്തയിലെത്തി നിന്നു.
ചേപ്പാട് രാമപുരം ഹൈസ്ക്കൂള് ജങ്ഷന് വടക്കുഭാഗത്ത് ദേശീയപാതയോരത്തുള്ള എസ്ബിഐ കായംകുളം ശാഖയുടെ എടിഎമ്മിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ കവര്‍ച്ചാ ശ്രമം നടന്നത്. ക്ലീനിംഗ് സ്റ്റാഫ് എത്തിയപ്പോഴാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് സിസി ടിവി ക്യാമറകളില്‍ ഒന്ന് തകര്‍ത്തിരുന്നു.
ഗ്യാസ്കട്ടര്‍ ഉപയോഗിച്ച് എറ്റിഎമ്മിന്റെ ഒരു ഭാഗം തകര്‍ക്കാനാണ് ശ്രമിച്ചത്.
കവര്‍ച്ചാ ശ്രമം നടന്നതറിയാതെ ആളുകള്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നു. വിരലടയാള വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന വിരലടയാളവും തൊപ്പി ധരിച്ചയാളിന്റെ അവ്യക്ത ചിത്രവും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 19ന് 21,06,500 രൂപ എടിഎമ്മില്‍ നിറച്ചിരുന്നു. പ്രാഥമിക പരിശോധനയില്‍ ഇവിടെ നിന്ന് പണമൊന്നും നഷ്ടപ്പെട്ടതായി കരുതുന്നില്ലെന്ന് പോലീസ് പറഞ്ഞു. സമാനമായ രീതിയായതിനാല്‍ ആ ദിശയിലാണ് അന്വേഷണം നീങ്ങുന്നതെന്ന് ചെങ്ങന്നൂര്‍ സി. ഐ ദിലീപ് ഖാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: