ന്യൂദല്‍ഹി: ന്യൂനപക്ഷ മാനേജുമെന്റുകളുടെ കീഴിലുള്ള കോളേജുകളിലെയും കല്‍പ്പിത സര്‍വ്വകലാശാലകളിലെയും മെഡിക്കല്‍ പിജിപ്രവേശനത്തിന് സര്‍ക്കാര്‍ കൗണ്‍സിലിങ് നിര്‍ബന്ധമാണെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ന്യൂനപക്ഷ മാനേജുമെന്റുകളുടെ കീഴിലെ മുഴുവന്‍ സീറ്റുകളിലെയും പ്രവേശനത്തിന് നീറ്റ് പട്ടികയുടെ അടിസ്ഥാനത്തില്‍ കൗണ്‍സിലിങ് നടത്തുന്നത് ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനമല്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ അറിയിച്ചു.
ന്യൂനപക്ഷ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സര്‍ക്കാര്‍ നടത്തുന്ന കൗണ്‍സിലിങ്ങില്‍ മാനേജ്മെന്റ് പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തും. മെറിറ്റ് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കൗണ്‍സിങ് വേണം. കല്‍പ്പിത സര്‍വ്വകലാശാലകളിലെ പ്രവേശനം നീറ്റ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന അഖിലേന്ത്യാ ക്വാട്ടയില്‍ നിന്ന് വേണമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.
കൗണ്‍സിലിങ് ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. രണ്ടു റൗണ്ട് കൗണ്സിലിങ്ങേ നടത്താവൂ. ഇതിന് ശേഷവും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ സര്‍ക്കാരിനെ അറിയിക്കണം, സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.
കൗണ്‍സില്‍ പുറത്തിറക്കിയ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് ന്യൂനപക്ഷ കോളേജുകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. പുഷ്പഗിരി, അമല, കോലഞ്ചേരി, ജൂബിലി മെഡിക്കല്‍ കോളേജുകളും വെല്ലൂര്‍, ചണ്ഡീഗഡ് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകളും എറണാകുളത്തെ അമൃത മെഡിക്കല്‍ കോളേജുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: