ഭാരതം അതിരുകളില്ലാത്ത രാജ്യമാണ്. പരമജ്ഞാനത്തില്‍ അനശ്വരമായ ആനന്ദം കണ്ടെത്തിയ മഹാമുനിമാര്‍ വസിക്കുന്ന രാജ്യം. ലോകരുടെ മുഴുവന്‍ നന്മയ്ക്കായി പ്രാര്‍ഥിച്ച നാട്. അമ്മ പറയാറുള്ളത്, ”ലോകം മുഴുവന്‍ ഒരൊറ്റ കുടുംബമാണെന്ന ബോധം നമുക്ക് എപ്പോഴും ഉണ്ടായിരിക്കണമെന്നാണ്.” ഇപ്പോള്‍ നാം മതം, രാജ്യം, ഭാഷ, രാഷ്ട്രീയം എന്നിവയുടെയൊക്കെ പേരില്‍ പരസ്പരം ഭിന്നിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള നമ്മെ ഒരുമിപ്പിക്കുന്നതിനായി അമ്മ യത്നിക്കുന്നു; ലോകത്തെ ഒരു കുടുംബമാക്കിത്തീര്ക്കുന്നു – അമൃതകുടുംബം.
അമ്മയുടെ തിരുസന്നിധിയില്‍ ആ ദിവ്യപ്രേമത്തിന്റെ അത്ഭുതഫലങ്ങള്‍ കാണുവാന്‍ നമുക്കു സാധിക്കുന്നു. വ്യത്യാസങ്ങളെല്ലാം വിസ്മരിച്ച് അമ്മയുടെ ഓമനമക്കളായി നാനാജാതി മനുഷ്യര്‍ ഒത്തുചേരുന്നു. മുജ്ജന്മസുകൃതം കൊണ്ടാണ് വിശ്വജനനിയായ അമ്മയെ ദര്‍ശിക്കുവാനും അമ്മയുടെ ദിവ്യപ്രേമമാകുന്ന അമൃതസാഗരത്തില് മുങ്ങുവാനും നമുക്ക് അവസരം കൈവന്നിരിക്കുന്നത്.
കേവലം ലൗകികമായ അറിവ് പുസ്തകങ്ങളിലെ നീന്തല്‍ പാഠങ്ങള്പോലെയാണ്. നീന്തലിനെക്കുറിച്ച് കേട്ടിട്ടു നീന്തല്‍ പഠിക്കാനാവില്ല. പിന്നെ എങ്ങനെയാണ് നീന്തലിന്റെ രഹസ്യങ്ങള്‍ പഠിക്കുക? അതിന് ഒരു പരിശീലനപദ്ധതി ആവശ്യമാണ്. ആ ക്രമമനുസരിച്ച് പരിശീലകന്റെ സഹായത്തോടെ സ്വയം നീന്തല്‍ അഭ്യസിക്കേണ്ടി വരും. ഇവിടെ അമ്മ എന്ന പരിശീലകയുടെ സഹായത്തോടെ ജനിമൃതികളുടെ സംസാരസാഗരം നീന്തിക്കടക്കുവാനുള്ള പരിശീലനമാണ് നമുക്കു ലഭിക്കുന്നത്.
നല്ല പരിശീലനം സിദ്ധിച്ചയാളിന് മാത്രമേ സമുദ്രത്തില്‍ നീന്തി രസിക്കുവാന്‍ സാധിക്കയുള്ളൂ. വേണ്ടത്ര പരിശീലനമില്ലാതെ കടലിലേയ്ക്ക് എടുത്തു ചാടുന്നയാള്‍ തിരമാലകളുടെ പിടിയില്‍പ്പെട്ടു മുങ്ങിമരിക്കാനിടയാകും. നമ്മുടെ ജീവിതവും സമുദ്രത്തില്‍ നീന്തുന്നതു പോലെ ഒരു അഭ്യാസമാണ്. നല്ല പരിശീലനം സിദ്ധിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിച്ച് ആനന്ദിക്കുവാന്‍ സാധിക്കുകയുള്ളൂ. അതിനുള്ള പരിശീലന പാഠമാണ് ആദ്ധ്യാത്മികത. എങ്ങനെ ആനന്ദപൂര്‍ണ്ണമായ ഒരു ജീവിതം നയിക്കാനാകുമെന്ന് അമ്മ നമ്മെ പഠിപ്പിക്കുന്നു.
ജീവിതം ഒരു യുദ്ധഭൂമി പോലെയാണ്. യുദ്ധഭൂമിയിലേയ്ക്ക് ഇറങ്ങുന്നതിനു മുമ്പ് ആവശ്യമായ സംരക്ഷണം നേടിയിരിക്കണം. പടച്ചട്ടയും ശിരോകവചവുമണിഞ്ഞു വേണം പടക്കളത്തിലിറങ്ങാന്‍. അതുപോലെ, ആവശ്യത്തിനു സംരക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ടെങ്കില് ജീവിതമാകുന്ന സമരഭൂമിയിലൂടെ പരിക്കൊന്നുമേല്‍ക്കാതെ നമുക്കു മുന്നേറുവാനാകും. നമ്മുടെ നിസ്സ്വാര്ഥകര്മ്മങ്ങളും പ്രാര്‍ഥനകളുമാണ് ഈ സംരക്ഷണകവചങ്ങള്‍.
വൈവിദ്ധ്യത്തിന്റെ ലോകമാണിത്. വ്യത്യസ്തങ്ങളായ ശബ്ദങ്ങള്‍. വ്യത്യസ്ത മതവിശ്വാസങ്ങള്‍. വൈവിദ്ധ്യമാര്‍ന്ന വര്‍ണ്ണങ്ങള്‍. വിവിധങ്ങളായ അഭിരുചികള്‍,ഭാവങ്ങള്‍.പക്ഷേ, ഈ വൈവിദ്ധ്യങ്ങളിലെല്ലാം പൊതുവായ ഒന്നുണ്ട്. എല്ലാവരും തേടുന്നതു നിത്യസുഖത്തെയാണ്. എവിടെയും എപ്പോഴും സുഖമായിരിക്കണം. എന്നാല്‍ അത്തരത്തിലുള്ള സൂഖം ഈ ഭൗതികലോകത്തില് കിട്ടാനില്ല. ഇവിടെയുള്ളതെല്ലാം നശ്വരമാണ്, നൈമിഷികമാണ്. യഥാര്‍ഥ ആനന്ദം ലഭിക്കണമെങ്കില്‍ അവനവനെ അറിയണം.ആത്മാവിനെ അറിയണം. മനുഷ്യനു തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. സ്വര്‍ഗ്ഗമോ, നരകമോ സാക്ഷാത്കാരത്തിന്റെ നിര്‍വൃതിയോ, ജീവിതം എന്നു കരുതപ്പെടുന്നതിന്റെ ദുരിതമോ, ഏതു വേണമെങ്കിലും തെരഞ്ഞെടുക്കുവാന്‍ അവനു കഴിയും.
സമ്പത്സമൃദ്ധിയുടെ നടുവില്‍ സുഖഭോഗങ്ങളെല്ലാം അനുഭവിച്ചു ദീര്‍ഘകാലം ജീവിച്ചാലും ഒരു കാലത്ത് അതെല്ലാം നമ്മെ വിട്ടുപോകും. ഒരു സുന്ദരസ്വപ്നംപോലെ നമ്മുടെ സ്മൃതികളില്‍ നിന്നുപോലും മാഞ്ഞുപോകും. ജീവിതത്തിലെ ലൗകികനേട്ടങ്ങളെല്ലാം ശരീരത്തിന് ആരോഗ്യമുള്ളിടത്തോളം കാലമേ പ്രയോജനപ്പെടുകയുള്ളൂ. ശരീരം മൃദുലമായ ഒരുപകരണമാണ്. ഏതുസമയവും അതിന് എന്തും സംഭവിക്കാം. ഒരു ഉറപ്പുമില്ലാത്ത ഉപകരണം. നമ്മുടെ ഭൗതികനേട്ടങ്ങള്ക്കെല്ലാം സ്വപ്നത്തില്‍ ലോട്ടറി ടിക്കറ്റിനു സമ്മാനം ലഭിച്ചതിനു തുല്യം പ്രാധാന്യമേയുള്ളൂ. സ്വപ്നത്തില്‍ കോടീശ്വരനായതുകൊണ്ട് എന്തു പ്രയോജനം. ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ നമ്മുടെ യുക്തി ഉപകരിക്കില്ല. കൃപമാത്രമാണ് ആശ്രയം.ജീവിതകാലത്തില്‍ നമുക്കു സത്കര്‍മ്മങ്ങളിലൂടെ കൃപ ആര്‍ജ്ജിക്കാന്‍ കഴിയണം.എങ്കില്‍ മരണം പോലും സുന്ദരമായ ഒരു അനുഭവമായിത്തീരും.
ചിലര്‍ ചോദിക്കാറുണ്ട്, അമ്മ എന്തിനാണ് ആലിംഗനം ചെയ്യുന്നത്? പതിനേഴു വയസ്സു മുതല്‍ അമ്മ ആളുകളെ ആലിംഗനം ചെയ്യുന്നു. ഒരേയിരുപ്പില്‍ മണിക്കൂറുകളോളം അമ്മ ജനസഹസ്രങ്ങളെ ആശ്ലേഷിക്കുന്നു. കാരണം, ആ തൃക്കരവലയത്തിനുള്ളില് അവര്‍ക്കു സുരക്ഷിതത്വബോധമുണ്ടാകുന്നു. അവര്‍ ആശ്വാസം അനുഭവിക്കുന്നു. സ്േനഹിക്കപ്പെടുന്നത് അനുഭവിക്കുന്നു. തങ്ങളുടെ ഉള്ളും പുറവും അറിയുന്നയാളെ കണ്ടെത്തിയിരിക്കുന്നു എന്നു തിരിച്ചറിയുന്നു. ആ ഭാവത്താല്‍ ജീവിതത്തില്‍ മുന്നോട്ടു പോവാനുള്ള ശക്തി അവര്‍ക്കു കൈവരുന്നു.സ്വന്തം ശാരീരികാവശ്യങ്ങളെ അപേക്ഷിച്ചു മറ്റുള്ളവരുടെ കാര്യങ്ങള്‍ക്ക് അതിയായ പ്രാധാന്യം അമ്മ കല്പ്പിക്കുന്നു. യുവാക്കള്‍ക്കും വൃദ്ധര്‍ക്കും രോഗബാധിതര്‍ക്കും പൂര്ണ്ണാരോഗ്യവാന്മാര്ക്കും സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും എല്ലാവര്ക്കും ഒരേ അഹൈതുകസ്േനഹം അമ്മയില്‍നിന്നു ലഭിക്കുന്നു.
ഈ ലോകവാസം ഏല്‍പ്പിക്കുന്ന മുറിവുകളെ ഉണക്കുവാന്‍ മാതൃസ്േനഹത്തിനു കഴിയും. സ്േനഹം കിട്ടാതെ മനുഷ്യര്‍ വലയുന്നു. സ്േനഹത്തിന്റെ അഭാവത്താല്‍ അവരുടെ ഹൃദയങ്ങള്‍ തകരുന്നു. സ്േനഹത്തിനായി അവരുടെ ആത്മാവ് കേഴുന്നു. മനുഷ്യര്‍ക്കാവശ്യം സ്േനഹമാണ്, ആത്മവിശ്വാസമാണ്. ഈ ആത്മവിശ്വാസമാണ് മാതൃസ്േനഹത്തിലൂടെ അമ്മ നല്കാന് ശ്രമിക്കുന്നത്. നോവുന്ന കുഞ്ഞിന് അളവറ്റ സ്േനഹവും വാത്സല്യവും കലര്‍ന്ന ആലിംഗനമല്ലാതെ മറ്റെന്താണ് ഒരമ്മയ്ക്ക് നല്കാനാകുക? ഓരോ ആലിംഗനത്തോടൊപ്പം നമ്മുടെ പാപഭാരങ്ങള്ക്കൂടി അമ്മ ഏറ്റെടുക്കുന്നു. അമ്മ പറയുന്നു, ”നാമെല്ലാവരും ദിവ്യസംരക്ഷണത്തിലാണ്. ഈശ്വരന്റെ അദൃശ്യമായ ഹസ്തങ്ങള്‍ എവിടെയുമുണ്ട് എന്നോര്‍ക്കണം. ആ വിശ്വാസം നമ്മില്‍ കൂടുതല്‍ ശക്തിപ്പെടട്ടെ. എങ്കില്‍പ്പിന്നെ ഉത്കണ്ഠപ്പെടേണ്ടതില്ല. ഒന്നും ഭയക്കേണ്ടതില്ല.അരക്ഷിതത്വബോധത്തിന്റെ ആവശ്യമില്ല. ഈശ്വരനാണ്, ഈശ്വരന് മാത്രമാണ് നമ്മുടെ സംരക്ഷണം.” സ്വജീവിതത്തിലൂടെ ഈ തത്ത്വം അമ്മ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നു.
ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം ദിവ്യസ്േനഹമാണ് തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സ്േനഹമാണത്. സംസ്കൃതത്തില്‍ അതിനു പ്രേമമെന്നാണ് പറയുക. അമ്മ എത്തിയിരിക്കുന്നത് സര്‍വ്വവിധ ഭയങ്ങളില്‍നിന്നും നമ്മെ മോചിപ്പിക്കുന്നതിനാണ്. ഗുരുവിനു മാത്രമേ ഈ സംസാരസാഗരം തരണം ചെയ്യുന്നതിനു നമ്മെ സഹായിക്കുവാന്‍ കഴിയൂ. താന്‍ ഒരു ശരീരത്തില്‍ ഒതുങ്ങിയിരിക്കുന്നു എന്ന തോന്നല്‍ അമ്മയ്ക്കില്ല. എല്ലാ ശരീരങ്ങളും അമ്മയുടെതാണെന്ന് അമ്മ അറിയുന്നു. അതുകൊണ്ട് ഒരു ശരീരം ഇല്ലാതാകുന്നതിനെക്കുറിച്ച് അമ്മ ഉത്കണ്ഠപ്പെടുന്നില്ല. കുപ്പായം വലിച്ചെറിയുന്ന ലാഘവത്തോടെ അമ്മയ്ക്കു സ്വന്തം ശരീരം വലിച്ചെറിയുവാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: