ആലപ്പുഴ: കര്‍ഷകര്‍ക്ക് നെല്ലുവില നല്കുന്നതില് പതിവു വീഴ്ചകള്‍ സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നെല്ലുവില അനുവദിച്ചിട്ടും, സംസ്ഥാനം അലംഭാവം തുടരുകയാണ്. പുഞ്ചക്കൃഷിയുടെ സംഭരണം നടത്തി രണ്ടു മാസം പിന്നിട്ടിട്ടും നെല്ലിന്റെ വില ഒരാള്‍ക്കു പോലും പൂര്‍ണമായും ലഭിച്ചിട്ടില്ല.
മാര്‍ച്ച് 25 വരെ സംഭരിച്ച നെല്ലിന്റെ വിലയില്‍ 72.30 കോടിയാണ് നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ വിഹിതമാണിത്. സംസ്ഥാന സര്‍ക്കാര്‍ ഇതു വരെ ആറു കോടി മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അതും കാനറ ബാങ്കില്‍ അക്കൗണ്ട് എടുത്ത കര്‍ഷകര്‍ക്കു മാത്രമാണു ലഭിച്ചത്. നെല്ലിന്റെ വില ലഭിക്കാതെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ രണ്ടാം കൃഷിക്കു വായ്പ എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനംവരെ ഉത്പാദനത്തില്‍ കുറവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. ഇത്തവണ കിലോയ്ക്ക് 22.50 രൂപ വിലയ്ക്കാണ് നെല്ല് സംഭരിക്കുന്നത്. ഇതില്‍ 14.70 രൂപ മിനിമം സ്റ്റാറ്റിയൂട്ട് തുകയും (എംഎസ്പി) 7.80 രൂപ സംസ്ഥാനം നല്കുന്ന പ്രോത്സാഹന തുകയുമാണ്. കഴിഞ്ഞ പുഞ്ച സീസണില്‍ കിലോഗ്രാമിന് 21.50 രൂപയ്ക്കായിരുന്നു സംഭരണം.
ജില്ലയില്‍ ഒറ്റപ്പെട്ട പാടശേഖരങ്ങള്‍ ഒഴിച്ചാല്‍ പുഞ്ചക്കൊയ്ത്ത് ഏതാണ്ടു പൂര്‍ത്തിയായി. താമസിച്ചു കൃഷിയിറക്കിയ രണ്ടോ മൂന്നോ പാടങ്ങള്‍ മാത്രമാണു കൊയ്യാനുള്ളത്. കൊയ്ത്ത് പൂര്‍ത്തീകരിച്ച് അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള യന്ത്രങ്ങള്‍ മടങ്ങിപ്പോയിട്ടും പല പാടങ്ങളിലും നെല്ല് കെട്ടിക്കിടക്കുന്നുണ്ട്. സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. പ്രശ്നത്തില്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ ഇപ്പോഴും കാര്യക്ഷമമായി ഇടപെടുന്നില്ല.
കടുത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് ഇത്തവണ കര്‍ഷകര്‍ പുഞ്ചക്കൃഷി ഇറക്കിയത്. രൂക്ഷമായ വരള്‍ച്ചയും അതുമൂലം ഉണ്ടായ മണ്ണിലെ പുളിയിളക്കവും ഉപ്പു വെള്ളവും കാരണം പതിനായിരത്തോളം ഏക്കറിലെ കൃഷി നശിച്ചതായാണ് കണക്ക്. വിളവില്‍ കുറവും ഉണ്ടായി.
ഇതു കൂടാതെ വേനല്‍ച്ചൂടും ഓരുവെള്ളവും മൂലം നെല്ലിന്റെ ഗുണനിലവാരവും വളരെയേറെ കുറഞ്ഞു. അതിനാല്‍ പല പാടശേഖരങ്ങളിലും ഒരു ക്വിന്റല്‍ നെല്ലിന് അഞ്ചു മുതല്‍ മുപ്പത് കിലോ വരെയാണ് മില്ലുകാര്‍ കിഴിവ് ആവശ്യപ്പെട്ടത്. ഇതിനിടെയാണ് നെല്ലുവില യഥാസമയം നല്‍കാതെ സംസ്ഥാന സര്‍ക്കാരും കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: