ലോസ് കാബോസ്: യൂറോപ്പിലെ കനത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ഇന്ത്യ 1000 കോടി ഡോളര്‍ അന്താരാഷ്ട്ര നാണയനിധിയിലേക്ക് (ഐ.എം.എഫ്) സംഭാവന ചെയ്യും. നിലവിലെ 430 ബില്യണ്‍ ഡോളര്‍ കൂടാതെയാണിത്. മെക്സിക്കോയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
യൂറോ പ്രതിസന്ധി മറികടക്കുന്നതിന് സംഭാവന നല്‍കുമെന്ന് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണെങ്കിലും തുക എത്രയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. യൂറോ പ്രതിസന്ധി മറികടക്കുന്നതിന് ഐ.എം.എഫിന് സുപ്രധാന പങ്കാണ് വഹിക്കാനുള്ളത്. യൂറോ പ്രതിസന്ധി ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ബാധിക്കുമെന്നതിനാല്‍ ഐ.എം.എഫിനെ ശക്തിപ്പെടുത്തേണ്ടത് എല്ലാ രാജ്യങ്ങളുടെയും ചുമതലയാണ്. അതിനാലാണ് ഇന്ത്യ ആയിരം കോടി ഡോളര്‍ സംഭാവന ചെയ്യുന്നതെന്നും മന്മോഹന് സിങ് പറഞ്ഞു.
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സബ്സിഡികള്‍ നിയന്ത്രിച്ചും ധനക്കമ്മി കുറച്ചും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം 8-9 എശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യ കൈവരിക്കുമെന്നാണ് പ്രതീക്ഷ.
ധനക്കമ്മി മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 5.1 ശതമാനം ആയി നിലനിര്‍ത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. സബ്സിഡികള്‍ അനുവദിച്ചതും നികുതിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതും 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 5.8 ശതമാനം ആകുന്നതിന് കാരണമായി. 2011-12 സാമ്പത്തിക വര്‍ഷത്തിന്റെ നാളാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ച ഒമ്പതു വര്‍ഷത്തെ താഴ്ന്ന നിരക്കായ 5.3 ശതമാനം ആയി കുറഞ്ഞതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ആഗോള തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെയും ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: