തൃശൂര്‍: കോര്‍പ്പറേഷനില്‍ പോരിനൊരുങ്ങി സിപിഐ. ആരോഗ്യവിഭാഗം നടത്തിയ റെയ്ഡിനെതിരെ പരസ്യപ്രസ്താവനയിറക്കിയാണ് സിപിഎമ്മിനെതിരെ സിപിഐ ഇക്കുറി രംഗത്തെത്തിയിരിക്കുന്നത്.
ആരോഗ്യ വിഭാഗം ജീവനക്കാര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളും ശബ്ദരേഖകളും പുറത്തു വന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാന തലത്തില്‍ ബന്ധം ഉലയുന്ന സാഹചര്യത്തില്‍ കോര്‍പ്പറേഷനിലെ സിപിഎം നിലപാട് നിര്‍ണായകമാകും.
അതേസമയം കോര്പ്പറേഷന് ആരോഗ്യവിഭാഗം നടത്തിയ ഹോട്ടല്‍ റെയ്ഡിനെതിരായി ഉയര്‍ന്ന അഴിമതി ആരോപണം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. കോര്പ്പറേഷന് ജീവനക്കാരന് ഹോട്ടലില്‍നിന്നും മദ്യവും ഭക്ഷണവും വാങ്ങികൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യം കൂടി ഹോട്ടലുകാര്‍ പുറത്തുവിട്ടതോടെ കോര്പ്പറേഷന് ആരോഗ്യവിഭാഗം പ്രതികൂട്ടിലായിരിക്കുകയാണ്.
കോര്പ്പറേഷന് സെക്രട്ടറി സിറ്റി പോലീസ് കമ്മീഷണര്‍ക്കും സൈബര്‍സെല്‍ ഡി.വൈ.എസ്.പിക്കും ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
കോര്‍പ്പറേഷനിലെ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടറും ഒരു ഹോട്ടല്‍ ഉടമയും തമ്മിലുള്ള ഫോണ്‍ സംഭാഷണം അടിസ്ഥാനമാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സംഭാഷണമാണ് പരാതിക്കടിസ്ഥാനം.
വിഷുവിന് ആവശ്യപ്പെട്ട കൈക്കൂലി നല്‍കാത്തതിന്റെ പ്രതികാരമാണ് പൂരത്തിന്റെ പേരിലുള്ള ഹോട്ടല്‍ റെയ്ഡ് എന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വ്യക്തമാക്കുന്നതാണ് ഫോണ്‍ സംഭാഷണം.
മേയര്‍ അജിത ജയരാജന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രാഥമികാന്വേഷണം നടത്തിയ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്‍.രാജന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് സെക്രട്ടറി പോലീസിന് പരാതി കൈമാറിയത്. ഫോണ്‍ സംഭാഷണം കെട്ടിച്ചമച്ചതാണെന്നായിരുന്നു ആരോഗ്യവിഭാഗത്തിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ നിജസ്ഥിതി അറിയാനാണ് പോലീസിന് പരാതി നല്‍കിയത്.
ഫോണ്‍സംഭാഷണം ആരുടേതാണെന്ന് കണ്ടെത്താനാണ് സൈബര്‍ സെല്ലിന്റെ ശ്രമം. അഴിമതി ആരോപണവിധേയമാണ് പരാതിയെന്നതിനാല്‍ സ്വാഭാവികമായും ലോക്കല്‍ പോലീസ് പ്രാഥമികാന്വേഷണം നടത്തി ഫയല്‍ അന്വേഷണത്തിന് വിജിലന്‍സിന് കൈമാറിയേക്കും.
ആരോഗ്യവിഭാഗത്തിനെതിരെ ഹോട്ടല്‍ ഉടമ സംഘടനാനേതാക്കളും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. നഗരത്തിലെ പ്രമുഖ ഹോട്ടലായ കാസിനോയില്‍ വിഷുവിന് ഒരു ആരോഗ്യവിഭാഗം ജീവനക്കാരനെത്തി നാല് കുപ്പി ബിയറും വൈനും ഭക്ഷണപ്പൊതിയും വാങ്ങുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് കോര്പ്പറേഷന് ആരോഗ്യവിഭാഗത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കയാണ്.
കുപ്പി ആവശ്യപ്പെട്ട ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആവശ്യപ്പെട്ടത് നല്‍കാതെ പകുതിമാത്രം കൊടുത്തുവിട്ടതിലുള്ള പ്രതികാരമാണ് ഹോട്ടല്‍ റെയ്ഡ് എന്നാണ് ഹോട്ടലുകാരുടെ ആരോപണം. പത്രവാര്‍ത്ത സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കോര്പ്പറേഷന് സെക്രട്ടറി നിസാറുദ്ദീന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: