പുതുക്കാട്: കുടിവെള്ള ക്ഷാമം രൂക്ഷമായ പുതുക്കാട് മേഖലയില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് നിത്യ സംഭവമാകുന്നു. അറ്റക്കുറ്റപ്പണികള്‍ക്ക് സമയമാകാതെ അധികൃതര്‍.
അഞ്ച് ലക്ഷംരൂപ ചെലവഴിച്ച് 6 വാര്‍ഡുകളില്‍ കുടിവെള്ളം എത്തിക്കാന്‍ കരാറായിക്കഴിഞ്ഞെങ്കിലും പഞ്ചായത്ത് പരിധിയില്‍ പലയിടത്തും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ആരും അറിയുന്നില്ല.
വരള്‍ച്ച ശക്തമായതോടെ നാട്ടുകാര്‍ പഞ്ചായത്തിനെയും വട്ടര്‍ അതോറിറ്റിയെയും രേഖാമൂലം അറിയിച്ചിട്ടും ഇതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ല.
തൊറവ് പ്രദേശങ്ങളിലും, പുതുക്കാട് – മുപ്ലിയം റോഡില്‍ മന്ത്രി സി. രവീന്ദ്രനാഥിന്റെ ഓഫീസിന് സമീപം പി. ഡബ്ല്യു.ഡി റോഡില്‍ പൈപ്പ് പൊട്ടിയുണ്ടായ കുഴി ദിവസേന വലുതായി വരികയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ പൈപ്പ് പൊട്ടി വെള്ളം നഷ്ടപ്പെടാന്‍ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. മുപ്ലിയം റോഡില്‍ തന്നെ നിരവധി സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടി വെള്ളം നഷ്ടപ്പെടുന്നുണ്ട്.
പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി അധികൃതരെ പ്രതിഷേധം അറിയിച്ചപ്പോള്‍ ഇരുമ്പ് പൈപ്പ് കിട്ടിയാല്‍ പെട്ടന്ന് പ്രശ്നം പരിഹരിക്കാമെന്നാണ് പറഞ്ഞത്. ചെങ്ങാലൂര്‍ ശാന്തിനഗര്‍, എസ്.എന്‍. പുരം റോഡില്‍ വെള്ളം ചോര്‍ന്നു പോകുന്ന ഭാഗം കരിങ്കല്ല് വെച്ച് മറച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: