കണ്ണൂര്‍: ജില്ലയുടെ വിവിധഭാഗങ്ങളില്‍ ഡങ്കിപ്പനി ഉള്‍പ്പടെയുള്ള കൊതുകുജന്യരോഗങ്ങള്‍ വ്യാപകമാകുമ്പോള്‍ കലക്ട്രേറ്റ് വളപ്പിലുള്ള മലിനജലത്തില്‍ കൊതുകുകള്‍ അപകടകരമാംവിധം പെരുകുന്നു. ഡിഎംഒ ഓഫീസ്, എസ്പി ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള സെപ്റ്റിക്ടാങ്കുകള് നിറഞ്ഞ് കവിഞ്ഞൊഴുകുന്ന മലിന ജലത്തിലാണ് കൊതുകുകള്‍ പെറ്റ്പെരുകുന്നത്. അശാസ്ത്രീയമായ സെപ്റ്റിക് ടാങ്ക് നിര്‍മ്മാണമാണ് മലിനജലം നിറഞ്ഞ് പുറത്തിറങ്ങുന്നതിന് കാരണമാകുന്നത്.
സെപ്റ്റിക് ടാങ്കുകള്‍ കല്ല്വെച്ച് കൊട്ടിയ ശേഷം പൂര്‍ണ്ണമായും സിമന്റ് ചെയ്ത് അടക്കുന്നതുകാരണം വെള്ളം മണ്ണിലേക്ക് ഇറങ്ങാതെ നിറഞ്ഞ് പുറത്തേക്ക് വരികയാണ്. നേരത്തെയുണ്ടായിരുന്ന സെപ്റ്റിക് ടാങ്കുകള്‍ക്ക് പുറമേ പുതിയതായി നിര്‍മ്മിക്കുന്നതും ഇതേ രീതിയില്‍ തന്നെയാണ്. സെപ്റ്റിക് ടാങ്കുകള്‍ സിമന്റ് തേക്കാതെ കല്ല് വെച്ച് നിര്‍മ്മിച്ചാല്‍ ഒരു പരിധിവരെ ഇത് തടയാന്‍ സാധിക്കുമെന്നാണ് വിദഗ്ദാഭിപ്രായം. ഏതാനും മാസങ്ങള്‍ക്കുമുമ്പ് സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കിയിരുന്നെങ്കിലും ആഴ്ചകള്‍കൊണ്ട് വീണ്ടും നിറയുകയായിരുന്നു. മലിനജലം കെട്ടിക്കിടക്കുന്ന സ്ഥലം കാട്മൂടിക്കിടക്കുയാണ്.
ഇതും കൂത്താടികള്‍ അതിവേഗം പെരുകുന്നതിന് കാരണമാകും. നേരത്തെ ഈ സ്ഥലത്ത് വാഴകൃഷിയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ദുര്‍ഗന്ധം കാരണം വഴി നടക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണുള്ളത്. ദിനംപ്രതി നൂറുകണക്കിന് ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന കലക്ട്രേറ്റില്‍ കൊതുകുകള്‍ പെരുകുന്നത് കൊതുകുജന്യ രോഗങ്ങള്‍ വ്യാപകമാകുന്നതിന് വഴിവെക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തങ്ങളായ ശുചീകരണ പദ്ധതികള്‍ ആസത്രണം ചെയ്ത് നടപ്പിലാക്കുന്ന ജില്ലാഭരണ കൂടത്തിന്റെ സിരാകേന്ദ്രം കൊതുകുകളുടെ ആവാസ കേന്ദ്രമായിട്ടും അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: