കൊച്ചി: കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനി ഷംന തസ്നീം ചികിത്സയ്ക്കിടെ മരിച്ച സംഭവത്തില്‍ അപ്പക്സ് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു. അന്വേഷണം അട്ടിമറിക്കാന്‍ ആരോഗ്യവകുപ്പ് ശ്രമിക്കുകയാണെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് അപ്പക്സ് മെഡിക്കല്‍ ബോര്‍ഡിന്റെ യോഗം. എന്നാല്‍, ബോര്‍ഡ് തീരുമാനങ്ങള്‍ പുറത്തുവിടാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ തയ്യാറായില്ല. റിപ്പോര്‍ട്ട് ഉടന്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ആരോഗ്യവകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്, ആരോഗ്യവകുപ്പ് വിജിലന്‍സ് ഡയറക്ടര്‍ തുടങ്ങിയവരടങ്ങിയ സംഘം എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇന്നലെ ബോര്‍ഡ് യോഗം ചേര്‍ന്നത്. ഷംനയുടെ മരണം 2016 ജൂലായ് 18നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന കണ്ണൂര്‍ ശിവപുരം ഐഷാമന്സിലില് അബൂട്ടിയുടെ മകള്‍ ഷംന മരിച്ചത്. ഡോക്ടര്‍മാരുടെ അനാസ്ഥയും ചികിത്സാപ്പിഴവുമാണ് മരണകാരണമെന്നാരോപിച്ച് അച്ഛന് അബൂട്ടി രംഗത്തെത്തി.
ഇതേത്തുടര്‍ന്ന് വകുപ്പുതല അന്വേഷണങ്ങള്‍ നടന്നു. ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടു. ഒടുവില്‍ പ്രൊഫസര്‍മാരുള്‍പ്പെടെ രണ്ടു ഡോക്ടര്‍മാരെ സസ്പെന്‍ഡു ചെയ്തു.
ഇതിനുശേഷം മെഡിക്കല്‍ സംബന്ധമായി മതിയായ തെളിവുകളില്ലെന്ന് പറഞ്ഞ് കേസ് തള്ളാന്‍ പോലീസ് ശ്രമം നടത്തി. ഇതോടെ അബൂട്ടി വീണ്ടും പരാതി നല്കി. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. ഇതിനിടെ പ്രൊഫസറുള്പ്പെടെയുള്ളവരുടെ സസ്പെന്ഷന് പിന്‍വലിച്ചു. മെഡിക്കല്‍ ബോര്‍ഡ് കൂടി വ്യക്തമായ തെളിവുകള്‍ ലഭ്യമാക്കിയാലേ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനാവൂ എന്ന് വ്യക്തമാക്കിയായിരുന്നു ഇത്.
എന്നാല്‍ അപ്പക്സ് മെഡിക്കല്‍ ബോര്‍ഡ് കൂടാതെ ആരോഗ്യവകുപ്പ് അധികൃതര്‍ ഒത്തുകളിക്കുകയാണെന്നാരോപിച്ച് വ്യാപക പ്രതിഷേധമുയര്‍ന്നു. ഷംനയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്കിയ മൂന്നുലക്ഷം രൂപ അച്ഛന് നിരസിച്ചു. അയല്‍വാസിയായ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, ഷംന മരിച്ചപ്പോള്‍ വീടുസന്ദര്ശിച്ചെങ്കിലും വേണ്ടത്ര ഇടപെടലുകള്‍ നടത്തിയില്ലെന്നും അബൂട്ടി വാര്‍ത്താസമ്മേളനത്തിലൂടെ ആരോപണവും ഉന്നയിച്ചു. ഇതിനുശേഷം ഒരുമാസം തികയും മുമ്പേയാണ് അപ്പക്സ് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നത്. നേരത്തെ സസ്പെന്‍ഷനിലായ ശേഷം തിരിച്ചു ജോലിയില്‍ പ്രവേശിച്ച ഡോ.ജിന്‍സിനെ കഴിഞ്ഞയാഴ്ച ആരോഗ്യവകുപ്പ് അധികൃതര്‍ വീണ്ടും സസ്പെന്‍ഡുചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: