വുഹാന്‍: ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധു, അജയ് ജയറാം എന്നിവര്‍ രണ്ടാം റൗണ്ടില്‍. അതേസമയം സൈന നെഹ്വാള് ആദ്യ റൗണ്ടില്‍ പുറത്ത്. പുരുഷ സിംഗിള്‍സില്‍ എച്ച്.എസ്. പ്രണോയും ആദ്യ റൗണ്ടില്‍ തോറ്റു.
പുരുഷ ഡബിള്‍സില്‍ മനു അത്രി-സുമീത് റെഡ്ഡി സഖ്യവും വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-ശിഖി റെഡ്ഡി സഖ്യവും ആദ്യ റൗണ്ടില്‍ പുറത്ത്. മിക്സഡ് ഡബിള്‍സില്‍ പ്രണവ് ചോപ്ര-ശിഖി റെഡ്ഡി സഖ്യവും ആദ്യ റൗണ്ടില്‍ തന്നെ തോറ്റു പുറത്തായി.
ടൂര്‍ണമെന്റിലെ ഏഴാം സീഡായ സൈന നെഹ്വാള് ജപ്പാന്റെ സയാക സാറ്റോയോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെട്ടാണ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായത്. ഒരു മണിക്കൂറും എട്ട് മിനിറ്റും നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 19-21, 21-16, 21-18 എന്ന സ്കോറിനായിരുന്നു സൈനക്കെതിരെ ജപ്പാന് താരത്തിന്റെ വിജയം. ആദ്യ ഗെയിം സൈന നേടിയെങ്കിലും തുടര്‍ന്നുള്ള രണ്ട് ഗെയിമിലും ആ മികവ് നിലനിര്‍ത്താന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞില്ല.
നാലാം സീഡായ പി.വി. സിന്ധു നേരിട്ടുള്ള ഗെയിമുകള്‍ക്ക് ഇന്തോനേഷ്യയുടെ ദിനാറ ദിയ അയുസ്റ്റിനെ പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടിലെത്തിയത്. വെറും 31 മിനിറ്റ് മാത്രം നീണ്ട കളിയില്‍ 21-8, 21-18 എന്ന ക്രമത്തിലായിരുന്നു സിന്ധുവിന്റെ ജയം.
അഞ്ചാം സീഡ് ചൈനയുടെ ടിയാന് ഹൗവെയിനെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ അട്ടിമറിച്ചാണ് ഇന്ത്യയുടെ അജയ് ജയറാം രണ്ടാം റൗണ്ടിലെത്തിയത്. ഒരു മണിക്കൂറും 10 മിനിറ്റും നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവില്‍ 21-18, 18-21, 21-19 എന്ന സ്കോറിനായിരുന്നു അജയ് ജയറാമിന്റെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: