കുമളി: വണ്ടന്മേട് ഗ്രാമപഞ്ചായത്തില്‍ ഈ വര്‍ഷത്തെ ശുദ്ധജല വിതരണത്തിന്റെ ബില്ല് തിരക്കിട്ട് മാറിയെടുക്കാന്‍ ഉദ്യോഗസ്ഥരുടെ മേല്‍ ഭരണസമിതിയുടെ സമ്മര്‍ദ്ദം. കഴിഞ്ഞ വര്‍ഷത്തെ കുടിവെള്ള വിതരണത്തില്‍ വ്യാപക അഴിമതി വിവരം പുറത്തായതോടെ അതുമായി ബന്ധപ്പെട്ട് നിയമ നടപടികളില്‍ പെടുന്നതിനു മുന്‍പായി ഈ വര്‍ഷത്തെ പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് പ്രസിഡന്റിന്റെയും ചില മെമ്പര്‍മാരുടെയും നേതൃത്വത്തില്‍ അരങ്ങേറുന്നത്.
ഇതുമായി ബന്ധപെട്ട് ഭരണസമിതിയില്‍ നിന്ന് ശക്തമായ സമ്മര്‍ദ്ദമുള്ളതായി ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. അതേ സമയം ഈ വര്‍ഷവും പൊതുജനങ്ങള്‍ക്ക് പര്യാപ്തമായ രീതിയില്‍ വണ്ടമേട് ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള വിതരണം നടപ്പായിട്ടില്ലെന്ന് പഞ്ചായത്ത് മെമ്പര്‍മാര്‍ തന്നെ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏഴ് ലക്ഷത്തിലധികം രൂപയുടെ കുടിവെള്ള വിതരണം നടന്നതായി രേഖകള്‍ ചമച്ച് പണം തട്ടിയെടുത്തത് വന്‍ വിവാദമായിരുന്നു. 2012 മുതല്‍ കട്ടപ്പന പോലീസ് സ്റ്റേഷനില്‍ കിടക്കുന്ന വാഹനത്തില്‍ പോലും കുടിവെള്ളം പൊതു ജനങ്ങള്‍ക്ക് വിതരണം ചെയ്തതായി രേഖകള്‍ പറയുന്നു.
സമീപ പഞ്ചായത്തുകള്‍ ഏഴായിരം ലിറ്റര്‍ ശുദ്ധജലത്തിന് രണ്ടായിരത്തി അഞ്ഞൂറ് രൂപ ചിലവാക്കിയപ്പോള്‍ വണ്ടന്മേട് പഞ്ചായത്തിന് അതെ അളവില്‍ കുടിവെള്ളത്തിന് എണ്ണായിരം രൂപ ചെലവ് വന്നതായി കണക്കുകള്‍ പറയുന്നു. ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമാകുകയും നാട്ടുകാര്‍ തന്നെ നിയമ നടപടിക്കള്‍ക്ക് തയ്യാറെടുക്കുമ്പോഴാണ് സമാന രീതിയില്‍ ഈ വര്‍ഷത്തെ പണവും കൈക്കലാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതി ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: