കോട്ടയം : കര്‍ണാടക സംഗീത സാമ്രാട്ടായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതവും സംഗീതവും പുതുതലമുറയില്‍ എത്തിക്കുകയായിരുന്നു ‘ചെമ്പൈ ‘ ഡോക്കുമെന്ററിയിലൂടെ ഉദ്ദേശിച്ചതെന്ന് സംവിധായകയും ദേശീയഅവാര്‍ഡ് ജേത്രിയുമായ സൗമ്യ സദാനന്ദന്. ‘ചെമ്പൈ മൈ ഡിസ്കവറി ഓഫ് എ ലെജന്‍ഡ് ‘എന്ന ഡോക്ക്യുമെന്റി ചെയ്യാനായത് മഹാഭാഗ്യമായിട്ടാണ് കരുതുന്നത്. ചെമ്പൈ എന്ന ഗ്രാമത്തില്‍ നടന്നുവന്ന നൂറാമത് ചെമ്പൈ സംഗീതോത്സവം ഡോക്യുമെന്ററിക്ക് വേണ്ടി പകര്‍ത്തനായത് അസുലഭ അവസരമായിരുന്നു. ചെമ്പൈയുടെ ശിഷ്യന്മാരില് നിന്ന് കേട്ട കഥകളും അനുഭവങ്ങളും ഇതിന് ഏറെ സഹായിച്ചിട്ടുണ്ടെന്ന് അവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
ചെമ്പൈയുടെ ജീവിതത്തിലൂടെ സംഗീത യാത്ര നടത്തുന്ന ഡോക്യുമെന്ററി 36 മിനിറ്റ് നീണ്ട് നില്‍ക്കുന്നതാണ്. നവയുഗ് കുട്ടികളുടെ തിയറ്ററിന്റെയും തന്മയ മീഡിയ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ചലച്ചിത്ര പഠനകളരിയില്‍ ‘ചെമ്പൈ’ പ്രദര്‍ശിപ്പിക്കുന്നതിനാണ് സൗമ്യ എത്തിയത്. പത്ര സമ്മേളനത്തില്‍ സംവിധായകന് ജോഷി മാത്യുവും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: