ന്യൂദല്‍ഹി: കൈവിട്ട തലസ്ഥാന നഗരി ബിജെപി തിരികെ പിടിച്ചത് രണ്ടുവര്‍ഷം നീണ്ട ആസൂത്രണത്തിലൂടെയും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും. സംഘടനാ തലത്തിലും പാര്‍ട്ടി തലത്തിലും നടത്തിയ വലിയ അഴിച്ചു പണികളും ബൂത്തുതലം മുതല്‍ നടത്തിയ പ്രവര്‍ത്തനവുമാണ് വിജയഘടകം. കേന്ദ്ര-സംസ്ഥാന നേതാക്കളെയും ജില്ലാ-മണ്ഡല നേതാക്കളെയും സമന്വയിപ്പിച്ച് പ്രവര്‍ത്തന പദ്ധതി തയ്യാറാക്കിയതിലും ബിജെപി ദല്‍ഹി ഘടകം വിജയിച്ചു.
2015ലെ വലിയ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ് പ്രചാരകും മലയാളിയുമായ സിദ്ധാര്‍ത്ഥനെ ബിജെപി ദല്‍ഹി ഘടകത്തിന്റെ സംഘടനാ സെക്രട്ടറിയായി നിയമിച്ചിരുന്നു. ദല്‍ഹിയിലെ വിവിധ ജില്ലകളിലും വിഭാഗുകളിലും പ്രചാരക് ചുമതല നിര്‍വഹിച്ചിട്ടുള്ള സിദ്ധാര്‍ത്ഥന്റെ വരവ് താഴേത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തനത്തിന് ചിട്ടയായ രൂപം നല്കി. ദല്‍ഹിയിലെ ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ പൂര്‍വ്വാഞ്ചല്‍ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളാണ്. ഇതു കണക്കിലെടുത്ത് എംപിയും പൂര്‍വ്വാഞ്ചലിലെ സിനിമാ താരവുമായ മനോജ് തിവാരിയെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചതോടെ വലിയ തോതില്‍ പൂര്വ്വാഞ്ചലുകാരുടെ വോട്ടുകള്‍ സമാഹരിക്കാനായി.
2015ല്‍ ആപ്പിന് വോട്ട് ചെയ്തവരില്‍ 10 ശതമാനം പേരുടെ വോട്ടുകള്‍ തിരികെ പിടിക്കാന്‍ ബിജെപിക്ക് സാധിച്ചു. കോണ്‍ഗ്രസും ആപ്പില്‍ നിന്ന് പത്തുശതമാനത്തോളം തങ്ങളുടെ വോട്ട്ബാങ്ക് തിരികെ കരസ്ഥമാക്കി. ഇതോടെ 2015ല്‍ 56 ശതമാനം വോട്ട് വാങ്ങിയ ആപ്പ് വെറും 25 ശതമാനത്തിലേക്ക് ഒതുങ്ങി.
പ്രധാനമന്ത്രി മോദിയുടെ ഭരണ വിജയവും ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ തന്ത്രങ്ങളുമാണ് വിജയഘടകമെന്ന് ദല്‍ഹി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞു.
കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ അരവിന്ദര്‍സിങ് ലൗലി അടക്കമുള്ള നേതാക്കള്‍ ബിജെപയിയില് ചേര്‍ന്നതും ബിജെപിയുടെ വിജയ സാധ്യത കൂട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: