ഗാന്ധിനഗര്‍: ആറ്റിലൊഴുക്കുവാന്‍ കക്കൂസ് മാലിന്യവുമായി വന്ന ടാങ്കര്‍ ലോറി നാട്ടുകാര്‍ തടഞ്ഞ് അടിച്ചുതകര്‍ത്തു. ഇന്നലെ വെളുപ്പിന് മൂന്ന് മണിയോടുകൂടി സംക്രാന്തി പേരൂര്‍ റോഡില്‍ കറുത്തേടം കവലയ്ക്ക് സമീപമാണ് കെഎല്‍32ഡി 715 എന്ന രജിസ്റ്റര്‍ നമ്പരിലുള്ള ടാങ്കര്‍ലോറിയാണ് നാട്ടുകാര്‍ അടിച്ചുതകര്‍ത്തത്. സംഭവത്തെ തുടര്‍ന്ന് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ക്ലീനര്‍ അടിമാലി സ്വദേശി അലക്സ്(29)നെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
സംക്രാന്തിക്ക് സമീപം പ്രവര്‍ത്തിക്കുന്ന അശോകാഹോട്ടലില്‍ നിന്നുള്ള കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ മീനച്ചിലാറുമായി ബന്ധിപ്പിക്കുന്നതാണ്. ഇതിന് സമീപമാണ് മെഡിക്കല്‍ കോളേജിലേക്കും കോട്ടയം ടൗണിലേക്കും സമീപപ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്ന പമ്പ് ഹൗസ് പ്രവര്‍ത്തിക്കുന്നത്.
നാളുകളായി ഈഭാഗത്ത് രാത്രികാലങ്ങളില്‍ തോടുകളിലും പാടശേഖരങ്ങളിലും റബ്ബര്‍തോട്ടങ്ങളിലും മാലിന്യം തള്ളുക പതിവായിരുന്നു. ഇതിനെതിരെ ബന്ധപ്പെട്ടവര്‍ക്കും പോലീസിലും നാട്ടുകാര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. നടപടികള്‍ ഒന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ സംഘടിച്ച് രാത്രികാലങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. ചൊവ്വാഴ്ച രാത്രിയിലും ടാങ്കര്‍ ലോറിയില്‍ ഈ പ്രദേശത്ത് മാലിന്യം തള്ളിയെങ്കിലും ഇവര്‍ക്ക് തടയുവാന്‍ കഴിഞ്ഞില്ല. പിന്നീട് 3മണിയോടെ മാലിന്യവുമായി എത്തിയ ടാങ്കര്‍ ലോറിയാണ് ഇവര്‍ തടഞ്ഞത്. തടഞ്ഞ ഉടനെ വാഹനത്തിന് മുന്പില് സുരക്ഷ ഒരുക്കി പോയിരുന്ന ബൈക്ക് യാത്രികര്‍ തിരികെയെത്തി നാട്ടുകാരുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടു. മാരകായുധങ്ങളുമായാണ് ഇവര്‍ നാട്ടുകാരെ നേരിട്ടത്. സംഭവസ്ഥലത്തെത്തിയ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ സ്റ്റേഷനിലെ പോലീസുകാര്‍ ലോറി ജീവനക്കാരെ രക്ഷിച്ചുകൊണ്ടുപോകാന്‍ ശ്രമം നടത്തിയതായും നാട്ടുകാര്‍ തടഞ്ഞതായും പറയുന്നു. റവന്യൂ അധികാരികളും ബന്ധപ്പെട്ട ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും എത്താതെ ലോറിയും വിട്ടുതരികയില്ലെന്ന് ഇവര്‍ പറഞ്ഞു.
ഇതിന് മുമ്പ് അരയിരം ക്ഷേത്രത്തിന് സമീപവും സ്വകാര്യ വ്യക്തിയുടെ കിണറിന് സമീപവും ഇതോപോലെ മാലിന്യം തള്ളിയിരുന്നു.
23ന് രാത്രിയില്‍ കോട്ടയത്തുള്ള സ്കൈലൈന്‍ അപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള മാലിന്യമാണ് ഈ വാഹനത്തില്‍ ഇവിടെ കൊണ്ടുവന്ന് തള്ളിയതെന്ന് ലോറിയില്‍ നിന്നും ലഭിച്ച രേഖകളില്‍ കാണുന്നു. ആലപ്പുഴ, ചേര്‍ത്തല, കടുത്തുരുത്തി, കല്ലറ ഭാഗങ്ങളില്‍ നിന്നും മാലിന്യം ഈ ലോറിയില്‍ കൊണ്ടുവന്ന് കഴിഞ്ഞദിവസങ്ങളില്‍ ഈ ഭാഗത്തുതള്ളിയിരുന്നു. ഇന്നലെ രാവിലെ സഹസീല്‍ദാര്‍, വില്ലേജ് ഓഫീസര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഏറ്റുമാനൂര്‍ സിഐ.സി.ജെ.മാര്‍ട്ടിന്റെ നേതൃത്വത്തില്‍ എസ്ഐ റോയിയും സംഘവും സംഭവസ്ഥലത്തെത്തി ലോറി കസ്റ്റഡിയില്‍ എടുത്തു. വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ടാങ്കറില്‍ നിന്ന് മിനിട്ടുകള്‍ക്കകം മാലിന്യം പുറത്തേക്ക് ഒഴുക്കുവാനുള്ള വന്‍സംവിധാനമാണ് ഉള്ളത്. ഇനിയും ഈ ഭാഗത്ത് മാലിന്യം തള്ളുവാന്‍ ശ്രമിച്ചാല്‍ ലോറികള്‍ കത്തിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: