ഗുരുവായൂര്‍: ഭക്തജനങ്ങളുടെ എതിര്‍പ്പിനിടെ, ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം സര്‍ക്കാര്‍ കയ്യേറി. പോലീസിന്റെയും സിപിഎം പ്രവര്‍ത്തകരുടേയും അകമ്പടിയോടെയെത്തിയ മലബാര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടേതാണ് നടപടി. പോലീസ് കാവലും ഏര്‍പ്പെടുത്തി.
കണക്കുകളും മറ്റും ഉടന്‍ കൈമാറണമെന്ന് ക്ഷേത്ര സമിതി ഭാരവാഹികള്‍ക്ക് നോട്ടീസും നല്കി. ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചതാണ്. ഭക്തരും ക്ഷേത്ര സമിതിയും കോടതിയെ സമീപിച്ചതോടെയാണ് ഏറ്റെടുക്കല്‍ നീണ്ടത്. നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ് പ്രശ്നം.
എന്നാല്‍ ഹൈക്കോടതിയുടെ അനുമതിയോടെയാണ് ക്ഷേത്രം ഏറ്റെടുത്തതെന്നാണ് ദേവസ്വം ഉദ്യോഗസ്ഥരുടെ നിലപാട്. ക്ഷേത്രഭരണത്തിന് അനുയോജ്യമായ ഭരണ പദ്ധതി തയ്യാറാക്കാന്‍ ഡെപ്യൂട്ടി കമ്മീഷണറോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ മറവിലാണ് ഏറ്റെടുക്കല്‍. ക്ഷേത്രം ഏറ്റെടുക്കുന്നതായി ചൊവ്വാഴ്ച ജില്ലാ ഗസറ്റില്‍ അറിയിച്ചിരുന്നു. എല്ലാ ചട്ടങ്ങളും മറികടന്ന് ഗസറ്റ് വിജ്ഞാപനത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ ഏറ്റെടുക്കല്‍ നടപടി സ്വീകരിക്കുകയാണുണ്ടായത്.
സൊസൈറ്റീസ് രജിസ്ട്രേഷന് ആക്ട് പ്രകാരം പ്രവര്‍ത്തിച്ചുവരുന്ന ഭരണസമിതിക്കാണ് നിലവില്‍ ക്ഷേത്ര ഭരണാധികാരം. സമിതിയുടെ പ്രവര്‍ത്തനത്തില്‍ ക്രമക്കേട് ആരോപിച്ചാണ് മുന്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം തുടങ്ങിയത്. എതിര്‍പ്പുയരുകയും കേസാവുകയും ചെയ്തതോടെ ഈ നീക്കം നിലക്കുകയായിരുന്നു.
ഇന്നലെ മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഡിറ്റ് ഇന്‍സ്പെക്ടര്‍ ടി.സി. ബിജു, ഗുരുവായൂര്‍ ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍, ഗുരുവായൂര്‍ വില്ലേജ് ഓഫീസര്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഗുരുവായൂര്‍ സി.ഐ. സുനില്‍ദാസിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. ഭണ്ഡാരം, ലോക്കറുകള്‍ എന്നിവ സീല്‍ ചെയ്തിട്ടുണ്ട്. വസ്തു വകകളുടെ വിവരങ്ങളും രേഖപ്പെടുത്തി.
ഇന്നലെ ക്ഷേത്രത്തിലെത്തിയ മലബാര്‍ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ഫയലുകളും താക്കോലും ആവശ്യപ്പെട്ടു. ഇതു നല്‍കാനാവില്ലെന്ന് അറിയിച്ചതോടെ പോലീസ് ഇടപെട്ടു. ക്ഷേത്രസമിതി പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പിന്നീട് പോലീസ് സഹായത്തോടെ ഓഫീസിലുണ്ടായിരുന്ന ഫയലുകളും മറ്റും ദേവസ്വം ഉദ്യോഗസ്ഥര്‍ കൈക്കലാക്കി.
അതിപുരാതനമായ ക്ഷേത്രത്തില്‍ ശങ്കരാചാര്യര്‍ പൂജിച്ചിരുന്ന വിഗ്രഹമാണ് പ്രതിഷ്ഠ. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പാടെ തകര്‍ന്നുപോയ ക്ഷേത്രം 1971 ലാണ് നാട്ടുകാരുടെ ശ്രമഫലമായി പുനരുദ്ധരിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് സൊസൈറ്റി രൂപീകരിച്ച് ഭരണവ്യവസ്ഥ ഏര്‍പ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: