ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്കടുത്ത് കുപ്വാരയിലെ സൈനിക ക്യാമ്പ് ഭീകരര്‍ ആക്രമിച്ചു. ഒരു ക്യാപ്ടനുള്‍പ്പെടെ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. അഞ്ച് സൈനികര്‍ക്ക് പരിക്ക്. തിരിച്ചടിയില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടു.
പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. സൈനികര്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് ആക്രമണമെന്ന് സൈനിക വക്താവ് കേണല്‍ രാജേഷ് കാലിയ പറഞ്ഞു. ക്യാപ്ടന് ആയുഷ് ആണ് മരിച്ചവരില്‍ ഒരാള്‍. മറ്റു രണ്ടു പേരുടെ വിവരങ്ങള്‍ അറിവായിട്ടില്ല. ജെയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയതെന്നു റിപ്പോര്‍ട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെന്ന് കാലിയ പറഞ്ഞു.
പരിക്കേറ്റ സൈനികരെ ഹെലിക്കോപ്ടറില്‍ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്കു മാറ്റി. സംഭവസ്ഥലത്തു നിന്ന് മൂന്ന് എകെ 47 തോക്കുകള്‍, രണ്ട് ജിപിഎസ് ഉപകരണങ്ങള്‍, മൊബൈല്‍ഫോണ്‍, ചൈനീസ് പിസ്റ്റള്‍, ഗ്രനേഡ് ലോഞ്ചര്‍ എന്നിവ കണ്ടെടുത്തു. നിയന്ത്രണരേഖ കടന്നാണ് ഭീകരര്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: