തിരുവല്ല: ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അതുല്യ വ്യക്തിത്വമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി. അദ്ദേഹവുമായി എനിക്ക് ദീര്‍ഘകാല ബന്ധമുണ്ട്. സംസാരത്തില്‍ നര്‍മ്മവും ചിന്തയും പുലര്‍ത്തുന്ന ഇത്തരമൊരാളെ ഞാന്‍ കണ്ടിട്ടില്ല. പൊതു ജീവിതത്തിലും രാഷ്ട്രീയത്തിലും അദ്ദേഹത്തിന് തുല്യനായി മറ്റാരുമില്ല.
അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിന് അദ്ദേഹം ശക്തമായ പിന്തുണ നല്കിയെന്നതും ശ്രദ്ധേയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എല്‍.കെ അദ്വാനി.
മാര്‍ത്തോമ്മ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന്, കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ, അന്ത്യോക്യാ പാത്രിയാര്‍ക്കീസിന്റെ പ്രതിനിധി ബെയ്രൂട്ട് ആര്‍ച്ച് ബിഷപ്പ് മാര്‍ ക്ലീമിസ് ദാനിയേല്‍, ശ്രേയാ ബേബി തുടങ്ങിയവര്‍ സംസാരിച്ചു. ഇന്നലെ കൊച്ചിലെത്തിയ അദ്വാനി രാവിലെ ഹെലികോപ്ടര്‍ മാര്‍ഗ്ഗമാണ് തിരുവല്ലയിലെത്തിയത്. പരിപാടികള്‍ക്ക് ശേഷം മൂന്നരയ്ക്ക് കൊച്ചിലെത്തുന്ന അദ്വാനി അഞ്ചരയോടെ ഡല്‍ഹിയിലേയ്ക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: