ദബങ്ങില്‍ സല്മാന് ഖാന്റെ അച്ഛന് എന്നാണ് യുവതലമുറയ്ക്ക് വിനോദ് ഖന്നയുടെ മേല്‍വിലാസം. പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്നുള്ള ബിജെപി എംപിഎന്നു ചിലര്‍ പരിചയപ്പെടുത്തും. അതിനും മുമ്പ് ഓഷോ രജനീഷിന്റെ ശിഷ്യന് എന്നു ചിലര്‍ പരിഹസിച്ചു. ഇതിനെല്ലാമിടയ്ക്ക് ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളുമായ കുറെയേറെ സിനിമകളില്‍ അഭിനയിച്ചു.
വില്ലന്‍, നായകന്, സന്യാസി, രാഷ്ട്രീയക്കാരന്…ആരായിരുന്നു വിനോദ് ഖന്ന? ഒരിക്കല്‍ അതിനുള്ള ഉത്തരം അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ, എഴുപതാണ്ടിന്റെ ജീവിതത്തില്‍ നിരവധി വേഷങ്ങള്‍ ആടി അരങ്ങൊഴിയുന്ന ഈ മനുഷ്യനെ വിശേഷിപ്പിക്കാന്‍ ഏറ്റവും മികച്ച വാക്കുകളും ആ ഉത്തരമായിരിക്കും. ഒറ്റവാചകത്തില്‍ ഒരു ആത്മകഥ. ഇനിയെന്ത് എന്ന് എപ്പോഴും ആശങ്കപ്പെട്ടുകൊണ്ടിരുന്ന മനുഷ്യന് അതാണ് ഞാന്‍, അതായിരുന്നു ആ ഉത്തരം.
ഇന്ത്യ സ്വതന്ത്രയാവുന്നതിനു ഒരു വര്‍ഷം മുമ്പ്, 1946 ഒക്റ്റോബര്‍ ആറിന് പാക്കിസ്ഥാനിലെ പെഷവാറില്‍ ജനിച്ചു എന്ന പതിവു ജീവചരിത്രക്കുറിപ്പിന്റെ ആദ്യവരി ഒഴിവാക്കാന്‍ വയ്യ. അച്ഛന് കെ.സി. ഖന്ന വ്യവസായി ആയിരുന്നു. അമ്മ കമല. അഞ്ചു മക്കള്‍. വിഭജനത്തിനുശേഷം ആ കുടുംബം മുംബൈയിലേക്കു പോന്നു. മുഗള്‍ ഇ ആസം എന്ന സിനിമ കാണാന്‍ കുടുംബ സമേതം പോയ ദിവസത്തെ പിന്നീടു പലപ്പോഴും ശപിച്ചിട്ടുണ്ട് കെ.സി. ഖന്ന. അന്നു മുതലാണ് മകന് വിനോദിന് സിനിമ തലയ്ക്കു പിടിച്ചത്. കൂട്ടുകാര്‍ക്കൊപ്പം തന്റെ മോഹസാക്ഷാത്കാരത്തിനായി കിണഞ്ഞു പരിശ്രമിച്ചു കൊണ്ടേയിരുന്നു വിനോദ്.
1968, അന്നത്തെ സൂപ്പര്‍ താരം സുനില്‍ ദത്തിന് ഒരു ആഗ്രഹം. അനുജന് സോംദത്തിനെ താരമാക്കണം. സ്വന്തം നിര്‍മാണക്കമ്പനിയുടെ ബാനറില്‍ സിനിമയെടുത്തു. മന് കീ മീത്ത് എന്ന ആ സിനിമയില്‍ നായിക ലീന ചന്ദാവര്‍ക്കര്‍. മുമ്പെങ്ങോ തന്നോടു ചാന്‍സു ചോദിച്ചു വന്ന വിനോദ് എന്ന ചെറുപ്പക്കാരനെ ഓര്‍ത്തു വച്ചിരുന്നു സുനില്‍ ദത്ത്. നായികയെ വിവാഹം കഴിക്കാന്‍ ഗൂഢതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്ന കഥാപാത്രമായിരുന്നു വിനോദിന്റേത്.
മന് കീ മീത്ത് തുണച്ചത് സോംദത്തിനെയല്ല. തിയറ്ററില്‍ എല്ലാവരുടേയും കണ്ണുടക്കിയത് ഇരുപത്തിരണ്ടുകാരനായ വിനോദില്‍. ഒന്നോ രണ്ടോ സിനിമകളില്‍ക്കൂടി അഭിനയിച്ച് ബോംബെ നഗരത്തോടു വിടപറഞ്ഞ് ഗ്രാമത്തിലേക്കു മടങ്ങിയെന്നാണ് സോംദത്തിന്റെ ബാക്കി ജിവചരിത്രം.
നതീജ (1969), ആവോ മിലോ സജ്ന(1970), പൂരബ് ഓര് പശ്ചിം(1970), സച്ചാ ഝൂട്ടാ(1970), മേരാ ഗാവ് മേരാ ദേശ് (1971)…സിനിമാമോഹം മകന്റെ ജീവിതം തുലയ്ക്കുമെന്ന അച്ഛന്റെ ആശങ്ക മാറിത്തുടങ്ങി. വിനോദ് കളം പിടിക്കുകയായിരുന്നു. പതിവു മസാലക്കൂട്ടുകളുമായി ചിത്രമൊരുക്കുന്നവര്‍ മാത്രമല്ല ഗുല്‍സാറിനെപ്പോലുള്ള സംവിധായകരും ശ്രദ്ധിച്ചു തുടങ്ങി ഈ ചെറുപ്പക്കാരനെ. ഗുല്‍സാറിന്റെ മേരെ അപ്നെ(1971), അചാനക്(1973) എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ വിനോദിന്റെ കരിയര്‍ മാറ്റിമറിച്ചു.
അമര്‍ അക്ബര്‍ ആന്റണി എന്ന എഴുപതുകളിലെ സൂപ്പര്‍ ഹിറ്റില്‍, ഇന്‍സ്പെക്റ്റര്‍ അമര്‍, വിനോദിനെ അക്ഷരാര്‍ഥത്തില്‍ സൂപ്പര്‍ താരമാക്കി. അമിതാഭ് ബച്ചന്റെ കുതിപ്പിന്റെ ആദ്യനാളുകള്‍. പക്ഷേ, അന്നത്തെ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളില്‍ അനിവാര്യ ഘടകമായി വിനോദ്. അമിതാഭും മിഥുന് ചക്രവര്‍ത്തിയും ഋഷി കപൂറുമൊക്കെ വാഴുന്ന ആ ഗ്ലാമര്‍ കാലത്ത് പെണ്‍മനസുകളുടെ ഹരമായത് വിനോദ്. മുഖസൗന്ദര്യം മാത്രമല്ല മികച്ച ശരീരവും വിനോദിനെ വ്യത്യസ്തനാക്കി. വലിയ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ക്ക് വിനോദായിരുന്നു പ്രിയതാരം. കുതിരയുടെ കടിഞ്ഞാണ്‍ പിടിച്ച് കടല്‍ത്തീരത്തു കൂടി വിനോദ് ഓടുന്ന സിന്തോളിന്റെ പരസ്യം ഓര്‍മയില്ലേ?
മുഖദ്ദര്‍ കാ സിക്കന്തര്‍, ലാഹു കെ ദോ രംഗ്, ഖുര്‍ബാനി..ഹിറ്റുകളില്‍ ഹിറ്റുകളിലേക്ക് വിനോദ് പാറിപ്പറന്നു. ഖുര്‍ബാനിയിലെ സീനത്ത് അമനൊപ്പമുള്ള ഗാനരംഗം ഇന്നും പലരുടേയും മനസ്സിലുണ്ട്. മുഖദ്ദര്‍ കാ സിക്കന്തറിലെ. ഓ സാഥീരേ… എന്ന പാട്ടുപാടുന്നത് അമിതാഭ് ബച്ചനാണെങ്കിലും രണ്ടു ക്ലോസ്അപ് ഷോട്ടുകളിലെ വിനോദിന്റെ മുഖം മറക്കില്ല ഒരിക്കലും.
കോളജ് കാലത്തെ പ്രണയസഖി ഗീതാഞ്ജലിയെ ജീവിത സഖിയാക്കിക്കഴിഞ്ഞിരുന്നു ഇക്കാലത്ത്. പണം, ഗ്ലാമര്‍, പ്രശസ്തി…എന്നാല്‍ അപ്പോഴും ഇനിയെന്ത് എന്ന ചോദ്യം അലട്ടിക്കൊണ്ടിരുന്നു വിനോദിനെ. ഓഷോ രജനീഷിനില്‍ നിന്ന് കൃത്യമായ ഉത്തരം കിട്ടുമെന്നു പ്രതീക്ഷിച്ചു വിനോദ്. അക്കാലത്ത് പൂനെയിലെ ആശ്രമത്തിലുണ്ട് രജനീഷ്. ആഴ്ചകളോളം രജനീഷിനൊപ്പം താമസിച്ചു. വിനോദിന്റെ സിനിമകളുടെ ഷെഡ്യൂളുകള്‍ തെറ്റി. പിന്നീട് രജനീഷിനൊപ്പം അമേരിക്കയിേേലക്കു പോയി. ഒറിഗോണിലെ രജനീഷ്പുരത്തും താമസിച്ചു. സിനിമയില്‍ നിന്നും കുടുംബത്തില്‍ നിന്നും പരിപൂര്‍ണമായി അകന്നു. ഗുരുവിനൊപ്പം നാടുവിട്ടു പോയ സെക്സി സന്യാസി എന്ന് കൂട്ടുകാര്‍ അച്ഛനെ പരിഹസിക്കുന്നതിനു മുന്നില്‍ മക്കള്‍, അക്ഷയും രാഹുലും പതറിപ്പോയി. വീട്ടില്‍ കലാപമായി. ശേഷം വിവാഹമോചനം.
അമേരിക്കയില്‍നിന്നു പുറത്തായ രജനീഷ് തിരിച്ചെത്തി പൂനെയില്‍ താമസിച്ചു തുടങ്ങിയപ്പോഴും വിനോദ് ഒപ്പമുണ്ടായിരുന്നു; സ്വാമി വിനോദ് ഭാരതിയായി. സ്ക്രീനിലെ സൂപ്പര്‍താരം രജനീഷിന്റെ ആശ്രമത്തില്‍ പൂന്തോട്ടമൊരുക്കിയും ടോയ്ലെറ്റ് കഴുകിയും ജീവിച്ചു.
വിനോദിന്റെ ശൂന്യതയില്‍ ഏക സൂപ്പര്‍താരം എന്ന സിംഹാസനത്തില്‍ ആസ്വദിച്ച് അമര്‍ന്നരുളിയിരുന്ന അമിതാഭിന്റെ രാഷ്ട്രീയമോഹകാലത്ത് വിനോദ് തിരിച്ചെത്തിയത് യാദൃച്ഛികമായിരിക്കാം. ആരാധകരുടെ മനസില്‍നിന്ന് വിനോദ് കുടിയിറങ്ങിയിരുന്നില്ല എന്നതിന്റെ തെളിവായിരുന്നു ആ രണ്ടാം വരവ്, 1987ല്‍ രണ്ടു ഹിറ്റുകള്‍, ഇന്‍സാഫും സത്യമേവ ജയതേയും. ആശ്രമവാസം വിനോദിന്റെ ശരീര സൗന്ദര്യത്തിന്റെ തിളക്കമേറ്റിയതേയുള്ളൂ. റിഹായി, ബട്വാര, ലേക്കിന്, ദയാവന്‍…അലഹബാദില്‍നിന്നു പാര്‍ലമെന്റിലേക്കു പോയ അമിതാഭിന്റെ അഭാവത്തില്‍ തുടര്‍ച്ചയായി വിനോദിനെത്തേടി സിനിമികള്‍ വന്നു. യഷ് ചോപ്രയുടെ ചാന്ദ്നിയില്‍ ശ്രീദേവിയുടെ പ്രണയനായകനായപ്പോള്‍ വിനോദിന്റെ സിനിമാ ജീവിതത്തിലെ ശ്രദ്ധേയ കഥാപാത്രമായി അത്. ഇക്കാലത്തെ യുവനായികമാരായിരുന്ന മാധുരി ദീക്ഷിത്തിനും മീനാക്ഷി ശേഷാദ്രിക്കും യോജിക്കുന്ന നായകനായി നില്‍ക്കാനും വിനോദിനു കഴിഞ്ഞു. 1990ല്‍ രണ്ടാം വിവാഹം- കവിത ജീവിതത്തിലേക്ക്. രണ്ടു പെണ്മക്കള് സാക്ഷിയും ശ്രദ്ധയും.
1997ല്‍ അടുത്ത ഘട്ടം തുടങ്ങുന്നു. ബിജെപിക്കൊപ്പം രാഷ്ട്രീയജീവിതം ആരംഭിച്ചു. അമിതാഭ് ബച്ചനടക്കമുള്ള താരങ്ങളുടേതുപോലെ ഒറ്റനിമിഷത്തിന്റെ തോന്നലോ ഒറ്റവിജയത്തിന്റെ ഹരമോ ആയിരുന്നില്ല ബിജെപി-വിനോദ് ബന്ധം. 1999ല്‍ ഗുര്‍ദാസ്പൂരില്‍ നിന്ന് ലോക്സഭയിലേക്ക് ആദ്യ ജയം. 2004ല്‍ വീണ്ടും, 2014ല്‍ മൂന്നാം ജയം.
വല്ലപ്പോഴും മണ്ഡലത്തില്‍പ്പോയി മടങ്ങുന്ന ജനപ്രതിനിധി ആയിരുന്നില്ല വിനോദ് എന്നത് തുടര്‍ച്ചയായ വിജയങ്ങള്‍ തെളിയിക്കുന്നു. വാണ്ടഡ്, 99, ദബങ്ങ്, ദില്‍വാലേ…ചലച്ചിത്ര ബന്ധം അറ്റുപോകാതെ കാത്തു വിനോദ്.
അര്‍ബുദബാധയിലും തളരാതെ തിരക്കിട്ട ജീവിതത്തില്‍ മുഴുകാനാണ് ഇഷ്ടപ്പെട്ടത്. വിജയരാജെ സിന്ധ്യയുടെ ജീവിതം പറയുന്ന ഏക് തായി റാണി ഐസി ഭി എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന ഘട്ടത്തിലാണ് ആശുപത്രിയിലായത്. ഏറെ അവശനായി, മെലിഞ്ഞ് മക്കളുടെ തോളില്‍ െൈകെയിട്ടു നില്ക്കുന്ന വിനോദിന്റെ ചിത്രം അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു.
പുതിയ ചിത്രത്തെക്കുറിച്ചുള്ള അഭിമുഖം പാതിയില്‍ അവസാനിപ്പിച്ച് ആശുപത്രിയിലേക്കു പാഞ്ഞ് അമിതാഭ് ബച്ചന്, പ്രിമിയര്‍ ഷോ മാറ്റിവെച്ച് ബാഹുബലി ടീം, അമര്‍ നിന്നെ നഷ്ടമായിരിക്കുന്നു എന്ന് ദുഃഖിക്കുന്ന അമര്‍ അക്ബര്‍ ആന്റണിയിലെ കൂട്ടുകാരന് ഋഷി കപൂര്‍…വിനോദിന്റെ വേര്‍പാട് ചലച്ചിത്രലോകത്ത് നൊമ്പരമായി പടര്‍ന്നു.
ഒറ്റ ജീവിതത്തിന്റെ സ്ക്രീനില്‍ ഒരുപാടു കഥാപാത്രത്തെ അവതരിപ്പിച്ച ഒരു മനുഷ്യന്. ഇനിയെന്ത് എന്ന് എപ്പോഴും ആശങ്കപ്പെട്ടു കൊണ്ടിരുന്ന മനുഷ്യന്. അനുശോചിക്കാന്‍ ആലങ്കാരിക പദപ്രയോഗങ്ങള്‍ക്കായി അലയുന്നില്ല. പ്രിയപ്പെട്ട വിനോദ്, വിട, സ്നേഹത്തോടെ, നൊമ്പരത്തോടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: