ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ഇത്രയും നാള് വല്ലാത്ത ഒരു ആശങ്കയിലായിരുന്നു. ദല്‍ഹിക്ക് പുറത്ത് തന്റെ ആം ആദ്മി പാര്‍ട്ടിയെ വ്യാപിപ്പിക്കണം. സംസ്ഥാനങ്ങളോരോന്നും പിടിച്ചെടുക്കണം.
രണ്ടുവര്‍ഷം കഴിഞ്ഞ് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിച്ച് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും കിട്ടാവുന്ന ചെറുപാര്‍ട്ടികളെയെല്ലാം കൂട്ടികെട്ടി പ്രധാനമന്ത്രി പദത്തിലെത്തണം. അതിനുള്ള ദാഹവും മോഹവുമാണ് കേജ്രിവാളിന്. അതിനായി ഓടിനടക്കുകയായിരുന്നു. പഞ്ചാബിലും യുപിയിലും ഗുജറാത്തിലും കേരള ഹൗസിലുമെല്ലാം ഓടിക്കിതച്ച് അദ്ധ്വാനിക്കുന്നതിനിടയില്‍ ഉറങ്ങാനെവിടെ നേരം! ദല്‍ഹിക്കുശേഷം പഞ്ചാബായിരുന്നു ലക്ഷ്യം. അതിനായി മുഴുവന്‍ സമയവും തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. ദല്‍ഹിയെ ശ്രദ്ധിക്കാനേ കഴിഞ്ഞില്ല. ഒടുവില്‍ പിടിച്ചതിനെവിട്ട് പറക്കുന്നതിന് പിന്നാലെ പോയതിന് സമമായി. നാല് എംപിമാരുമായി ശക്തിതെളിയിച്ച പഞ്ചാബില്‍ ആശ്വാസിക്കാന്‍ പറ്റുന്നവിധം സീറ്റൊന്നും കിട്ടിയില്ല. ഭരിക്കാനൊരുങ്ങി നിന്ന പാര്‍ട്ടി നിരങ്ങി നീങ്ങേണ്ട സ്ഥിതിയിലായി. തോറ്റമ്പിയപ്പോള്‍ വോട്ട് യന്ത്രം തോല്‍പ്പിച്ചുവെന്നായിരുന്നു വിലാപം.
ഗോവയില്‍ നല്ല സാന്നിധ്യമറിയിക്കും. ചിലപ്പോള്‍ ഭരിക്കും എന്നുവരെ പറഞ്ഞു. കിട്ടിയ സീറ്റാകട്ടെ വട്ടപ്പൂജ്യം. പഞ്ചാബിലും ദല്‍ഹിയിലും ആം ആദ്മി പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണം വോട്ട് യന്ത്രമാണെന്നത് ചരിത്രപരമായ വിഡ്ഡിത്തമെന്നാണ് ആ പാര്‍ട്ടിയുടെ പഞ്ചാബിലെ എം.പി.ഭഗവന്ത് മന് പ്രസ്താവിച്ചത്. വോട്ടിംഗ് യന്ത്രത്തെ പഴിക്കുന്നതിനുപകരം പാര്‍ട്ടിയുടെ വീഴ്ചയാണ് പരിശോധിക്കേണ്ടതെന്ന മാന്റെ അഭിപ്രായം മാനിക്കേണ്ടതാണ്. പാലിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ യാതൊരു പഞ്ഞവുമില്ലാതെ വാരിവിതറി. ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു. പറഞ്ഞതൊന്നും നടപ്പാക്കാന്‍ കഴിഞ്ഞില്ല. ആ സമയത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തടഞ്ഞേ അടങ്ങൂ എന്നവാശിയില്‍ രംഗത്തിറങ്ങിയത്.
ഭരിക്കാന്‍ ചുമതലയേല്‍പ്പിച്ച മുഖ്യമന്ത്രി പോലീസിനെ, ലഫ്റ്റനന്റ് ഗവര്‍ണറെ, റിസര്‍വ് ബാങ്കിനെ എന്നുവേണ്ട എല്ലാറ്റിനേയും എതിര്‍ക്കാനും സമരം ചെയ്യാനും ഇറങ്ങിത്തിരിച്ചപ്പോള്‍ കാലിന്നടിയില്‍ നിന്ന് മണ്ണൊലിപ്പ് ശക്തമായിരുന്നു. ദല്‍ഹി നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേജ്രിവാളിന്റെ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. കെട്ടിവച്ച കാശുപോലും കിട്ടിയില്ല. ഇപ്പോഴിതാ നഗരസഭാ തെരഞ്ഞെടുപ്പിലും ദയനീയ തോല്‍വി. പത്ത് ശതമാനം വോട്ടാണ് ആം ആദ്മി പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത്. 270 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 40 സീറ്റുകൊണ്ട് മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക് തൃപ്തിപ്പെടേണ്ടിവന്നു. ഏറെ പിന്നില്‍ മൂന്നാമതായി കോണ്‍ഗ്രസിന്റെ സ്ഥാനം.
ബിജെപിക്കെതിരെ എല്ലാവരും ചേര്‍ന്നാലും ഏറെ അകലത്തേ നില്ക്കാന് കഴിയൂ. ബിജെപിയുടെ ഈ കുതിപ്പ് ജനപ്രിയ നടപടികളുടെ അംഗീകാരമാണ്. തുടര്‍ ഭരണത്തിനുള്ള ഉറച്ചകാല്‍വയ്പാണ്. ദല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ മൂന്നു കോര്‍പ്പറേഷനുകളും നേടി. ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും അമ്പേ തകര്‍ന്നടിഞ്ഞ ജനവിധിക്ക് ദല്‍ഹിയിലെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചത് ആത്മാര്‍ത്ഥതയോടെയാണ്. അതേസമയം, ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സൈനികര്‍ വീരമൃത്യു വരിച്ചതിന്റെ പശ്ചാത്തലത്തില്‍ വിജയാഘോഷം വേണ്ടെന്ന ബിജെപി തീരുമാനവും മാതൃകാപരമാണ്. മൂന്നു കോര്‍പ്പറേഷനുകളിലെ 270 സീറ്റുകളില്‍ നൂറ്റിഎണ്‍പത്തിനാല് സീറ്റും നേടിയാണ് ബിജെപി ഹാട്രിക് വിജയം കൊയ്തത്.
വടക്കന്‍ ദല്‍ഹി, തെക്കന്‍ ദല്‍ഹി, കിഴക്കന്‍ ദല്‍ഹി കോര്‍പ്പറേഷനുകളില്‍ വീണ്ടും അധികാരത്തിലെത്തിയ ബിജെപിയുടെ വിജയം ആധികാരികമാണ്. വടക്കന്‍ ദല്‍ഹിയില്‍ 103ല്‍ 66 സീറ്റുകളും ബിജെപി നേടി. ആപ്പിന് 22, കോണ്‍ഗ്രസിന് 15 സീറ്റുകള്‍. തെക്കന്‍ ദല്‍ഹിയില്‍ 104ല്‍ 70 സീറ്റുകളില്‍ ബിജെപി വിജയിച്ചു. ആപ്പിന് 16, കോണ്‍ഗ്രസിന് 12 സീറ്റുകള്‍. കിഴക്കന്‍ ദല്‍ഹിയില്‍ 63ല്‍ 48 സീറ്റുകളും ബിജെപിക്കൊപ്പം. ആപ്പിന് 10 സീറ്റ്, കോണ്‍ഗ്രസ് മൂന്നു സീറ്റിലൊതുങ്ങി. കോണ്‍ഗ്രസിന്റെ സകല പ്രതീക്ഷകളും ആംആദ്മി പാര്‍ട്ടിയെ പോലെ അസ്തമിച്ചിരിക്കുന്നു. പുതിയ ഇന്ത്യയ്ക്കായി പുതിയ പ്രതീക്ഷയുമായി മുന്നോട്ടുപോകാനുള്ള ശ്രമത്തിന് ഉറച്ച പിന്‍ബലമാണ് ബിജെപിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. കേജ്രിവാളിന് ഇനി സുഖമായി ഉറങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: